8793 കോടി രൂപയുടെ ചിലവ് താങ്ങാൻ ശേഷിയുള്ള ഒരു ഖജനാവിനെ നോക്കി മിസ്റ്റർ ചീഫ് മിനിസ്റ്റർ താങ്കൾക്ക് എങ്ങനെയാണു പൂച്ച പെറ്റു കിടക്കുന്ന ഖജനാവെന്ന് വിളിക്കാൻ കഴിയുക എന്ന പരിഹാസവുമായി ഇടത് എംപി എഎ റഹിം.സംസ്ഥാന ഖജനാവ് കാലിയാണെന്നും പൂച്ചപെറ്റുകിടക്കുകയാണെന്നും നയാപൈസയില്ലെന്നും നിരന്തരം പരിഹസിച്ച യു.ഡി.എഫ് നേതാക്കൾക്കുള്ള വ്യക്തമായ മറുപടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ ഔദ്യോഗിക ആർ.ബി.ഐ രേഖയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കേന്ദ്ര സർക്കാർ കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതങ്ങൾ ബോധപൂർവ്വം നിഷേധിച്ച്, ഒരു വലിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ കാലഘട്ടത്തെയാണ് ഇടതുപക്ഷ സർക്കാർ അതിജീവിച്ചത്. ജനങ്ങളെ ദ്രോഹിക്കാതെ, ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ അർഹമായ അവകാശങ്ങൾ പരമാവധി കൊടുത്തുതീർത്തുകൊണ്ടാണ് എൽ.ഡി.എഫ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്.
2026 മെയ് 1-ലെ റിസർവ് ബാങ്കിന്റെ ഒഫീഷ്യൽ 'Daily Position' റിപ്പോർട്ട് പ്രകാരം, യൂണിയൻ സർക്കാരിന്റെ ട്രഷറി ബില്ലുകളിൽ കേരളത്തിനുള്ള നിക്ഷേപം 5,429.01 കോടി രൂപയാണ്!
സംസ്ഥാന ട്രഷറിയിലെ മിനിമം ബാലൻസിന് മുകളിൽ വരുന്ന തുക ആർ.ബി.ഐ വഴി കേന്ദ്ര ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്ന സാധാരണ സാമ്പത്തിക ക്രമീകരണമാണിത്. മെയ് ഒന്നിന് മാത്രം 165.19 കോടി രൂപ ഇങ്ങനെ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. മുൻ ദിവസങ്ങളിലെ തുകയടക്കമാണ് ഈ 5429 കോടി രൂപയായി കാണിക്കുന്നത്. ഏപ്രിൽ മാസത്തെ ഭീമമായ ചെലവുകൾക്ക് ശേഷവും മെയ് മാസത്തെ ശമ്പള-പെൻഷൻ വിതരണത്തിന് തൊട്ടു മുൻപായി കൃത്യമായ പണലഭ്യത ഉറപ്പാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്.
ഇതിനുപുറമേ, അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് ഉപയോഗിക്കാവുന്ന സ്പെഷ്യൽ ഡ്രോയിംഗ് ഫെസിലിറ്റി ഇനത്തിൽ 3363 കോടി രൂപയുടെ ക്രെഡിറ്റ് പരിധിയും ലഭ്യമാണ്. ചുരുക്കത്തിൽ, കൃത്യമായ പ്ലാനിങ്ങോടെയുള്ള ഫണ്ട് മാനേജ്‌മെന്റാണ് ഇവിടെ നടന്നിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിന്റെ ഖജനാവിനെ സുരക്ഷിതമായി മുന്നോട്ട് നയിക്കുന്നതിൽ ഒന്നും രണ്ടും പിണറായി സർക്കാരുകൾ പുലർത്തിയ ധനകാര്യ സൂക്ഷ്മതയും മാനേജ്‌മെന്റ് മികവുമാണ് ഈ ആർ.ബി.ഐ രേഖ അടിവരയിടുന്നത്. ഇടതുപക്ഷം കെട്ടിപ്പടുത്ത ഈ ശക്തമായ സാമ്പത്തിക അടിത്തറയെ, ജനങ്ങളെ ദ്രോഹിക്കാതെ തുടർന്നു കൊണ്ടു പോകാൻ യുഡിഎഫ് സർക്കാരിന് കഴിയുമോ എന്നാണ് കാലം കാത്തിരിക്കുന്ന ഉത്തരം. – റഹിം വ്യക്തമാക്കുന്നു.