Untitled design - 1

കൊച്ചി മെട്രോയുടെ പാലാരിവട്ടം പൈപ്പ്ലൈന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ നിര്‍മ്മാണം നടക്കുന്ന പാതയില്‍, കാറിന് മുകളിലേക്ക് ഇരുമ്പുദണ്ഡ് വീണ് യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്‍ എംപി. അപകടത്തില്‍പ്പെട്ട എറണാകുളത്ത് വിപ്രോയില്‍ ജോലി ചെയ്യുന്ന ഗോപിക പ്രശാന്തുമായി ഫോണിൽ സംസാരിച്ചു വിവരങ്ങൾ മനസിലാക്കിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  

'വിപ്രോയുടെ ജീവനക്കാരി ഗോപികാ പ്രശാന്ത് ഒരു അപകടത്തിൽ നിന്നും അദ്‌ഭുതകരമായി രക്ഷപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ മനസിലായി . തുടർന്ന് ഗോപികയുമായി ഫോണിൽ സംസാരിച്ചു വിവരങ്ങൾ മനസിലാക്കി. നിർമ്മാണം നടക്കുന്ന മെട്രോ പില്ലറിൽ നിന്നും വലിയ ഒരു ഇരുമ്പു കഷണം താഴേക്ക് പതിച്ചതിൽ ഗോപിക സഞ്ചരിച്ചിരുന്ന കാറിന്റെ മുൻ ഭാഗത്തെ ചില്ല് തകരുകയുണ്ടായി. കൈയ്ക്കും മറ്റും പരിക്കേറ്റുവെങ്കിലും, വലിയ ഒരപകടത്തിൽ നിന്നും ഗോപിക തലനാരിഴയ്ക്ക് രക്ഷപ്പെടുകയുണ്ടായി. ഈ വിവരം കൊച്ചി മെട്രോ എംഡി  ലോക് നാഥ് ബെഹ്റയെ അറിയിക്കുകയും അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന്  നഷ്ടപരിഹാരം അനുവദിക്കുമെന്ന് മെട്രോ എം ഡി അറിയിച്ചിട്ടുണ്ട്. ഞാൻ ആവശ്യപ്പെട്ടത് പ്രകാരം എംഡിയും ഗോപികയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. മനുഷ്യരുടെ പൊതുഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നത്'. – ഹൈബി ഈഡന്‍ കുറിച്ചു.  

കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ പാലാരിവട്ടം കപ്പേളയ്ക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പാലാരിവട്ടത്തേക്ക് പോകുന്നതിനിടെയാണ് പില്ലറിന് മുകളില്‍ നിന്ന് നിര്‍മാണത്തിനിടെ വലിയൊരു കമ്പി താഴേക്ക് വീണത്. കാറിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് അകത്തേക്ക് വീണ കമ്പി തട്ടി ഗോപികയുടെ കൈയ്ക്ക് ചതവും മുറിവുമേറ്റു. വസ്ത്രങ്ങള്‍ കീറുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 'വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഇത്രയും വലിയൊരു അനാസ്ഥ മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല' എന്നാണ് ഗോപിക പ്രതികരിച്ചത്. 

ENGLISH SUMMARY:

Kochi Metro construction has led to a near-fatal accident where an iron rod fell on a car, injuring a Vipro employee. MP Hybi Eden has responded to the incident, highlighting the need for safety and compensation.