യുഡിഎഫ് സർക്കാർ അധികാരമേറ്റ് രണ്ടു നാളായിട്ടും മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല. ഫിഷറീസിൽ കുടുങ്ങി വകുപ്പു വിഭജനം നീളുകയാണ് . ലീഗിന് ഫിഷറീസ് നൽകരുത് , കടലറിയാവുന്നവരെയെ വകുപ്പ് ഏൽപ്പിക്കാവൂ എന്ന് ആവർത്തിക്കുകയാണ് ലത്തീൻ സഭ. വകുപ്പ് ഏറ്റെടുക്കാൻ ഷിബു ബേബി ജോൺ തയാറാകുന്നുമില്ല. ഫിഷറീസ് തന്നാലെ ഉന്നത വിദ്യാഭ്യാസം വിട്ടു നൽകൂ എന്ന നിലപാടിലാണ് ലീഗ് . ടൂറിസം, ദേവസ്വം, ഉന്നത വിദ്യാഭ്യാസം, വനം ഇവയിലെല്ലാം അന്തിമ തീരുമാനം വരേണ്ടതുണ്ട് . വകുപ്പ് വിഭജനം പൂർത്തിയായി അതിന് ഹൈക്കമാന്‍ഡ് അംഗീകാരം കിട്ടിയാലെ പട്ടിക ഗവർണർക്ക് നൽകൂ.
വി.ഡി.എസ് മന്ത്രിസഭയുടെ രണ്ടാം യോഗം ഇന്ന്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം മന്ത്രിസഭ പരിഗണിച്ചേക്കും. മുഖ്യമന്ത്രിയുടെ ഒാഫീസിലെയും വകുപ്പുകളിലെയും ചില നിയമനങ്ങളും മന്ത്രിസഭയ്ക്കു മുന്നില്‍ വന്നേക്കാം. സില്‍വര്‍ലൈന്‍ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനം റദ്ദുചെയ്യണം എന്ന നിവേദനം സില്‍വര്‍ലൈന്‍വിരുദ്ധ സമരസമിതി മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. അത് മന്ത്രിസഭ പരിഗണിക്കുമോ എന്ന് വ്യക്തമല്ല. ബജറ്റ് സംബന്ധിച്ച കൂടിയാലോചനകളും ആരംഭിച്ചിട്ടുണ്ട്.
ജി.സുധാകരന്‍ പ്രോ ടെം സ്പീക്കറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. ആദ്യം നിയമസഭാംഗമായും പിന്നീട് പ്രോ ടെം സ്പീക്കറായും സത്യപ്രതിജ്ഞ ചെയ്യും. പുതിയ എം.എല്‍എ മാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന ചുമതലയാണ് പ്രോ ടെം സ്പീക്കര്‍ക്കുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയന്‍ ജി.സുധാകരനെതിരെ നടത്തിയ ചെറ്റത്തരം എന്ന പദപ്രയോഗം വലിയ വിവാദമായിരുന്നു. പിണറായി വിജയനും നിയമസഭാംഗമായി ജി.സുധാകരന് മുന്നില്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.