യുഡിഎഫ് സര്‍ക്കാറിന്‍റെ സത്യപ്രതിജ‍്ഞ ചടങ്ങിനെത്താതെ മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. രണ്ടു ദിവസം മുന്‍പെ തിരുവനന്തപുരത്ത് എത്തിയെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലാണ് അന്‍വര്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ ആരോഗ്യകാര്യം വ്യക്തമാക്കിയത്.
പുതിയ സർക്കാറിനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു എന്നും ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പം നിൽക്കാനും പ്രവർത്തിക്കാനും സർക്കാറിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും അന്‍വര്‍ കുറിച്ചു. പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളുമായി മുന്നിലുണ്ടായ വ്യക്തിയായിരുന്നു അന്‍വര്‍. തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ നിന്ന് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നെങ്കിലും മുഹമ്മദ് റിയാസിനോട് തോല്‍ക്കുകയായിരുന്നു.
സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തിയാണ് വി.ഡി.സതീശൻ കേരളത്തിന്റെ 24 ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്‍ഞ ചെയ്തത്. മന്ത്രിസഭയിലെ രണ്ടാമനായ പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ 20 മന്ത്രിമാർക്കും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുഴുവൻ മന്ത്രിസഭയും ഒരുമിച്ച് അധികാരം ഏൽക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നീണ്ടനിര സത്യപ്രതിജ്ഞയ്ക്ക് എത്തി.