മുസ്ലിം ലീഗിനെതിരെ വീണ്ടും കടുത്ത വിമർശനവുമായി വെള്ളാപ്പള്ളി നടേശന്‍. ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് യോഗനാദത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശനം. UDF അധികാരമേല്‍ക്കും മുമ്പ് ലീഗ് കേരളം ഭരിച്ചു തുടങ്ങിയെന്നും, ലീഗിന്റെ മുഖ്യശത്രുക്കൾ സുകുമാരന്‍ നായരും താനുമാണെന്നും വെള്ളാപ്പള്ളി. കെ. എം ഷാജിയെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകളെയും വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു.
മുസ്‌ലിം ലീഗിനെതിരെ അടിക്കടി പ്രസ്താവനകള്‍ ഇറക്കുന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ മുന്‍പും പല വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങുന്ന എസ്എന്‍ഡിപി യോഗത്തിന്റെ ദ്വൈവാരികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ലീഗിനെതിരെ രൂക്ഷമായി എഴുതിയിരിക്കുന്നത്. ‘മാറാടും മലബാര്‍ കലാപവും ഞങ്ങള്‍ മറക്കില്ല’ എന്ന തലക്കെട്ടോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. അധികാരക്കസേര ഉറപ്പായതോടെ മുസ്‌ലിം ലീഗ് നേതാക്കളുടെ വാക്കിലും പ്രവര്‍ത്തിയിലും ചില അപകട സൂചനകള്‍ ഉണ്ടെന്നാണ് എഡിറ്റോറിയല്‍ പറഞ്ഞുവയ്ക്കുന്നത്.
കേരളത്തിന് പുറത്തും അകത്തും എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തന്റെ വാക്കുകളെ സാധൂകരിക്കുന്നതാണെന്നും വെള്ളാപ്പള്ളി പറയുന്നു.