AI Generated Image

കൊച്ചിയില്‍ ബൈക്ക് ടാക്സികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓണ്‍ലൈനില്‍ ട്രിപ് വിളിച്ച് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാര്‍ വ്യാജ ടാക്സികള്‍ക്കെതിരെ പിഴ ചുമത്തി. എംവിഐമാര്‍ക്ക് മുന്നിലെത്തിയ 12 ബൈക്ക് ടാക്സികളില്‍ ഏഴെണ്ണത്തിനും പെര്‍മിറ്റ് ഇല്ലായിരുന്നു. ടാക്സി പെര്‍മിറ്റും മഞ്ഞ നമ്പര്‍ പ്ലേറ്റുമുള്ള ബൈക്കുകള്‍ മാത്രമെ ടാക്സി ബൈക്കായി ഉപയോഗിക്കാവൂ എന്നാണ് നിയമം. 

പെര്‍മിറ്റില്ലാത്ത ബൈക്ക് ടാക്സികള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കി വേഗത്തിലെത്താം എന്നതിനാല്‍ ബൈക്ക് ടാക്സി കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ സജീവമാണ്. ഓണ്‍ലൈന്‍ ടാക്സി ആപ്പുകളില്‍ ബൈക്ക് ടാക്സിയും സജീവമാണ്. പിന്നില്‍ യാത്ര ചെയ്യുന്നയാള്‍ക്കുള്ള ഹെല്‍മറ്റ ബൈക്ക് ടാക്സിക്കാര്‍ കരുതുന്നതാണ് രീതി. 

കാക്കനാടും, കൊച്ചി നഗരത്തിലുമായിരുന്നു പരിശോധന. യുണിഫോം ധരിക്കാതെ വിവിധയിടങ്ങളില്‍ ബൈക്ക് ടാക്സി ബുക്ക് ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. സ്വകാര്യ ബൈക്കുകളാണ് ടാക്സിയായി എത്തിയത്. പെര്‍മിറ്റില്ലാത്തവയ്ക്ക് പിഴ ചുമത്തി. കുറ്റം ആവര്‍ത്തിച്ചാല്‍ റജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

Kochi bike taxis are facing strict action from the Motor Vehicle Department. Online trips were booked by MVI officials to identify and fine illegal bike taxis operating without proper permits.