സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താൽ മാത്രമേ നയപരമായ എന്തെങ്കിലും തീരുമാനമെടുക്കാനും ഉത്തരവിറക്കാനും കഴിയൂ എന്ന സാമാന്യബോധം പോലും ബിജെപിയുടെ നേതൃതലങ്ങളിൽ ഉള്ളവർക്ക് ഇല്ലാതെപോകുന്നത് എത്ര ദയനീയമാണെന്ന് വിടി ബല്‍റാം. എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് ഇതിനേക്കാൾ നല്ല ഉദാഹരണം വേണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വൈകുന്നുവെന്നാരുപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധത്തിനെതിരയാണ് ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
'ബസ്സിലൊഴിക്കാനുള്ള ഡീസലിനും പെട്രോളിനുമൊക്കെ ഇന്ന് രാവിലേം കൂടി 3.05 രൂപ വർദ്ധിപ്പിച്ചയാളുകളുടെ ഫോട്ടോ മുകളിൽ വച്ചാണ് സമരത്തിൻ്റെ പോസ്‌റ്റർ എന്നതും കൗതുകകരമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിലിന്നേവരെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ ജനപിന്തുണയുമായിട്ടാണ്.
ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി ഞങ്ങൾ നടപ്പിലാക്കുകതന്നെ ചെയ്യും, സ്‌ത്രീകൾക്കുള്ള സൗജന്യയാത്ര ഉൾപ്പെടെ.
കുറച്ചുകൂടി നിലവാരമുള്ള, അൽപ്പമെങ്കിലും സൃഷ്ടിപരമായ, ഒരു പ്രതിപക്ഷമാവാൻ അപ്പുറത്തുള്ള എല്ലാ പാർട്ടികൾക്കും കഴിയട്ടെ എന്നാശംസിക്കുന്നു.'– അദ്ദേഹം പരിഹസിച്ചു.