പുതിയ സർക്കാരിൻ്റെ മുന്നിലെ ഒരു പ്രധാന വെല്ലുവിളി ആരോഗ്യരംഗത്തെ ഗുരുതര പ്രശ്നങ്ങൾ അടിയന്തിരമായും ശാസ്ത്രീയമായും പരിഹരിക്കുക എന്നതാണെന്ന് ഡോ. എസ്എസ് ലാല്‍. അതിനുള്ള ഒരു മാർഗരേഖ പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ വി.ഡി സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് തയ്യാറാക്കിയിരുന്നു. യു.ഡി.എഫ് നിയമിച്ച ഹെൽത്ത് കമ്മിഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ മാർഗരേഖയുള്ളതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'മൂന്ന് മാസം മുമ്പ് പുറത്തിറക്കിയ ഹെൽത്ത് കമ്മിഷൻ റിപ്പോർട്ട് പുതിയ സർക്കാരിനും ആരോഗ്യ മന്ത്രിക്കും വലുതായി ഉപയോഗപ്പെടും. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ദ്ധർ ചേർന്നാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രധാന സർക്കാർ ഡാറ്റയിൽ ചിലത് കിട്ടാതിരുന്നതാണ് ഹെൽത്ത് കമ്മിഷൻ നേരിട്ട ഒരു പ്രതിബന്ധം. കൊവിഡ് കാലം മുതൽ ഇടത് സർക്കാർ തുടങ്ങിയതാന്ന് ഡാറ്റ മുക്കൽ. പൊതുജനത്തിന് ലഭിക്കേണ്ട ഡാറ്റ ഒളിപ്പിച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം കൊടുത്തത് ആരോഗ്യമന്ത്രിയും ആരോഗ്യ സെക്രട്ടറിയുമായിരുന്നു. സത്യത്തെ ഭയക്കുന്നവരാണ് ഡാറ്റയെ ഭയക്കുന്നത്. ഇനിയത് മാറും. ഡാറ്റ മുക്കൽ അവസാനിക്കും.
ഹെൽത്ത് കമ്മിഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ക്രമാനുഗതമായി നടപ്പാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്ന് വി.ഡി സതീശൻ ഹെൽത്ത് കമ്മിഷൻ അംഗങ്ങളോട് പറഞ്ഞു കഴിഞ്ഞു. ഈ റിപ്പോർട്ട് ഒരു പ്രാഥമിക മാർഗരേഖയാണ്. ഇതിനെ അടിസ്ഥാനമാക്കി കൂടുതൽ പഠനങ്ങളും വിശകലനങ്ങളും നടത്തി വേണം സർക്കാരിനും ആരോഗ്യ വകുപ്പിനും മുന്നോട്ടുപോകാൻ.
'ആദ്യം ആരോഗ്യം' എന്നാണ് യുഡിഎഫ് മുന്നോട്ടു വച്ച മുദ്രാവാക്യം. അത് സാർത്ഥകമാക്കുന്നതായിരിക്കും യുഡിഎഫ് സർക്കാരിൻ്റെ നടപടികൾ'. – അദ്ദേഹം വ്യക്തമാക്കുന്നു.