പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തീരുമാനിച്ചതില്‍ നിര്‍ണായകമായി എ.കെ. ആന്‍റണിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നിലപാടുകള്‍. പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡിന്‍റെ നിലപാട് സതീശനൊപ്പമാണെന്നുള്ള സൂചനകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നില്‍ നിരവധി ഘടകങ്ങളാണുള്ളത്.
മുഖ്യമന്ത്രി ചര്‍ച്ചയില്‍ വിവിധ നേതാക്കളെ വിളിച്ച് നേതൃത്വം അഭിപ്രായം ആരാഞ്ഞിരുന്നു. ഇതില്‍ ഏറ്റവും നിര്‍ണായകമായത് എ.കെ.ആന്‍റണിയുടെ നിലപാടായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ പറ്റി അദ്ദേഹം കൃത്യമായി നേതൃത്വത്തെ അറിയിച്ചിരുന്നു. അതിനുപുറമേ സമുദായ സംഘടനകളില്‍ നിന്നും പൊതുപ്രവര്‍ത്തകരില്‍ നിന്നും കിട്ടിയ അഭിപ്രായങ്ങള്‍ പ്രിയങ്ക ഗാന്ധിയും അറിയിച്ചു.
പാര്‍ലമെന്‍ററി പാര്‍ട്ടിയിലെ ഭൂരിപക്ഷം സ്വാധീനം ചെലുത്തിയെടുത്തതാണെന്ന വാദം സതീശന്‍ മുന്നോട്ട് വച്ചിരുന്നു. ആദ്യം ഹൈക്കമാന്‍ഡ് ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് പ്രഖ്യാപനത്തിനും കാലതാമസമുണ്ടാക്കിയത് അധികാര സ്ഥാനത്തിരിക്കുന്ന കെ.സി.വേണുഗോപാല്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തി. അധികാരത്തിന്‍റെ ഉന്നത ശ്രേണിയില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്നയാള്‍ ഈ മത്സരത്തിനിറങ്ങിയാല്‍ താന്‍ എന്തുചെയ്യുമെന്ന ആശങ്ക വി.ഡി.സതീശന്‍ പങ്കുവച്ചിരുന്നു.
ഇത്തരത്തില്‍ നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് വി.ഡി.സതീശനെ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. . കേരളത്തിന്‍റെ 24–ാം മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയുമാണ് വി.ഡി.സതീശന്‍. കേവലം എംഎൽഎമാരുടെ ഭൂരിപക്ഷം എന്നതിലുപരി, കേരളത്തിലെ പൊതുസമൂഹത്തിന്റെ വികാരവും മുന്നണിയിലെ മറ്റുപാര്‍ട്ടികളുടെ താൽപ്പര്യവും കണക്കിലെടുത്താണ് ഹൈക്കമാൻഡ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനും വരാനിരിക്കുന്ന ഭരണകാലയളവിൽ ശക്തമായ നേതൃത്വം ഉറപ്പാക്കാനും സതീശന്റെ വരവ് ഉപകരിക്കുമെന്ന് ദേശീയ നേതൃത്വം വിലയിരുത്തി.