ഹരിത ശബരിമല പദ്ധതി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. സന്നിധാനത്തും പമ്പയിലും ഉപയോഗശൂന്യമായ സ്ഥലത്ത് മരങ്ങള്‍ വച്ചുപിടിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മഴക്കാലത്തിന് മുമ്പുതന്നെ പദ്ധതി തുടങ്ങും
വനം വകുപ്പുമായി ചേർന്നാണ് ഹരിത ശബരിമല പദ്ധതി .സന്നിധാനത്തെയും പമ്പയിലേയും ദേവസ്വം ബോർഡിന്‍റെ ഭൂമിയിൽ അനുയോജ്യമായ മരങ്ങൾ വച്ചുപിടിപ്പിക്കും. രണ്ടുവർഷം നീണ്ടുനിൽക്കുന്ന പദ്ധതി മഴക്കാലത്തിനു മുമ്പ് തുടങ്ങും. ശബരിമലയിലെ തിരക്ക് നിയന്ത്രണ സംവിധാനങ്ങളെ ബാധിക്കാത്ത രീതിയിലാകും മരങ്ങള്‍ നടുന്നത്.
ശബരിമലയില്‍ ഇനിവേണ്ട പൊതുമരാമത്ത് പണികള്‍ ഉടന്‍ തീരുമാനിച്ച് പ്രവൃത്തികള്‍ക്കായി ടെന്‍ഡര്‍ വിളിക്കും. പ്രാകൃതരീതിയിലുള്ള തിരക്ക് നിയന്ത്രണം ഒഴിവാക്കും.തീർഥാടക സൗഹൃദമായ പുതിയ ഉപകരണങ്ങള്‍ ദേവസ്വം ബോർഡ് ലഭ്യമാക്കും. ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പൊലീസ്, അഗ്നരക്ഷ സേന, ആരോഗ്യം , പൊതുമരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു. ശബരിമല വിഷൻ പ്ലാനിന് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.