ഇടുക്കി അഞ്ചുരുളി ഉന്നതിക്ക് സമീപത്തെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനുള്ള വനംവകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അനുമതിയില്ലാതെയാണ് കണക്ഷൻ നൽകിയതെന്ന് കാണിച്ച് വനംവകുപ്പ് കെഎസ്ഇബിക്ക് കത്ത് നൽകി. ഉന്നതിക്ക് സമീപത്തെ 24 പേർക്ക് നൽകിയ വൈദ്യുതി കണക്ഷനുകളാണ് വിച്ഛേദിക്കാൻ ഒരുങ്ങുന്നത്.
കാഞ്ചിയാർ പഞ്ചായത്തിലെഅഞ്ചുരുളി ഉന്നതിക്ക് സമീപം വർഷങ്ങളായി താമസിക്കുന്നവരുടെ വൈദ്യുതി ബന്ധം ഇല്ലാതാക്കാനുള്ള വനംവകുപ്പിന്റെ നീക്കമാണ് പുതിയ തർക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. മേഖലയിൽ അനധികൃത നിർമ്മാണം നടക്കുന്നെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ 11 പോസ്റ്റുകൾ സ്ഥാപിച്ച് കണക്ഷൻ എടുത്തതായി വനംവകുപ്പ് കണ്ടെത്തി. ഇത് ഒഴിവാക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 13ന് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് അയ്യപ്പൻ കോവിൽ റേഞ്ച് ഓഫീസർ കത്ത് നൽകി. എന്നാൽ ഇതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കടക്കുകയാണ്. ഒരാളുടെ ബന്ധുക്കളുടെ പേരിൽ 11 കണക്ഷനുള്ളതായും വനംവകുപ്പ് റിപ്പോർട്ടിലുണ്ട്. വനംവകുപ്പ് നടപടിക്കെതിരെ ഭരണ പ്രതിപക്ഷ പാർട്ടികൾ സമരവുമായി രംഗത്തെത്തി.