അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീതി വിതച്ച കൊമ്പൻ മയ്യനാട് പാർത്ഥസാരഥിയെ മയക്കുവെടിവെച്ച് തളച്ചു. ആനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്ത ദാരുണ സംഭവത്തിന് പിന്നാലെയാണ് വനംവകുപ്പിന്റെ ദ്രുതകർമ്മ സേന ആനയെ നിയന്ത്രണത്തിലാക്കിയത്. പത്തനംതിട്ട കൊടുമണ്‍ സ്വദേശിയും ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുമായ വിഷ്ണു ആണ് കൊല്ലപ്പെട്ടത്.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച മയ്യനാട് പാർത്ഥസാരഥിയെ വിശ്രമത്തിനായാണ് കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് തളച്ചത്. ഇവിടെ വെച്ച് വെള്ളവും പട്ടയും നൽകുന്നതിനിടെ ആന അപ്രതീക്ഷിതമായി ഇടയുകയായിരുന്നു. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആന ആക്രമിച്ചത്. വിഷ്ണുവിനെ നിലത്തിട്ട് പലതവണ ചവിട്ടിയ ആന, ഏറെ നേരം മൃതദേഹത്തിന് സമീപം തന്നെ നിലയുറപ്പിച്ചത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
ആക്രമണത്തിൽ ആനയുടെ ഒന്നാം പാപ്പാൻ പ്രദീപിനും ഗുരുതരമായി പരുക്കേറ്റു. നട്ടെല്ലിന് സാരമായ പരുക്കേറ്റ ഇദ്ദേഹത്തെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസ മേഖലയായ കിടങ്ങൂരിൽ ആന വിരണ്ടതോടെ വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. ക്ഷേത്ര മുറ്റത്ത് നിലയുറപ്പിച്ച ആന സമീപത്തുണ്ടായിരുന്ന കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തകർക്കുകയും മരങ്ങൾ കടപുഴക്കി എറിയുകയും ചെയ്തു. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള റോഡിലേക്ക് ആന ഇറങ്ങാതിരിക്കാൻ പൊലീസ് ഗതാഗതം പൂർണ്ണമായും തടഞ്ഞു. സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
ആനയെ നിയന്ത്രിക്കാൻ പാപ്പാൻമാർ ഇല്ലാത്ത സാഹചര്യത്തിൽ വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മയക്കുവെടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. പൊലീസ്, അഗ്നിരക്ഷാ സേന, എലിഫന്റ് ടാസ്ക് ഫോഴ്സ് എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
മയക്കുവെടിയേറ്റ ആന ശാന്തനായതോടെ വടം ഉപയോഗിച്ച് ബന്ധിച്ചു. അരമണിക്കൂറിനുള്ളിൽ ആന പൂർണ്ണമായും മയക്കത്തിലേക്ക് നീങ്ങുമെന്നും അതിനുശേഷം വാഹനത്തിൽ കയറ്റി മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കനത്ത ചൂടും കാലാവസ്ഥാ വ്യതിയാനവുമാകാം ആനയെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മയക്കുവെടിയേറ്റ ആന ഇപ്പോൾ ശാന്തനായി നിൽക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നു.