നെടുങ്കണ്ടത്ത് അമ്മയും മകനും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകന്‍ സജി പിടിയില്‍. വീടിനടുത്തുള്ള പറമ്പില്‍ നിന്നുമാണ് സജിയെ പൊലീസ് പിടികൂടിയത്. സഹോദരി സിനിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് സജിയെ തേടിയെത്തിയത്. അമ്മയുടെയും സഹോദരന്‍റെയും മരണത്തിലും പിതാവിന്‍റെ തിരോധാനത്തിലും സജിക്ക് പങ്കുണ്ടാകാമെന്ന് സിനി സംശയം പ്രകടിപ്പിച്ചിരുന്നു. വീടിനടുത്തുള്ള മലയില്‍ ഒളിച്ചിരിക്കുകയായിരുന്നു സജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നെടുങ്കണ്ടം തോട്ടുവാക്കടയില്‍ വീടിനടുത്തുള്ള പറമ്പില്‍ കുഴിച്ച നിലയിലാണ് മേരിക്കുട്ടി(70)യുടെയും റെജി (54)യുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  ഇരുവരെയും കാണാനില്ലെന്ന് സിനി നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പറമ്പില്‍ പുരുഷന്‍റെ കാല്‍ കണ്ടതായി നാട്ടുകാര്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തിയത് കണ്ട് സജി ഓടിപ്പോയിരുന്നു.

ഒരേ കുഴിയില്‍ അടക്കിയ മൃതദേഹത്തില്‍ കുമ്മായം വിതറിയിരുന്നു. പത്താം തീയതിമുതല്‍ മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലാത്തത് നാട്ടുകാര്‍ ചോദിച്ചതോടെ ബന്ധുവിന്‍റെ സംസ്കാരച്ചടങ്ങിന് പോയെന്നും തേനിയില്‍ പോയെന്നുമെല്ലാമാണ് സജി നാട്ടുകാരോട് പറഞ്ഞത്. 

2018ലാണ് മേരിക്കുട്ടിയുടെ ഭര്‍ത്താവായ മാത്യുവിനെ കാണാതായത്. മാത്യുവിനെയും സജി കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന് മകള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Saji, the prime suspect in the Nedumkandam double murder case, has been apprehended by the Kerala Police. He was found hiding in the hills near his residence in Thottuvakkada. Saji allegedly murdered his mother, Marykutty, and brother, Reji, and buried them in their backyard. The bodies were discovered after Saji's sister filed a missing person report. Following his arrest, police are also investigating Saji's possible involvement in the mysterious disappearance of his father back in 2018.