mundathikode-blast-update-dna

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിമരുന്ന് പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ച നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെ നാടിനെ നടുക്കിയ ഈ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 17 ആയി. തിരിച്ചറിയാൻ കഴിയാത്തവിധം ചിതറിപ്പോയ ശരീരഭാഗങ്ങളാണ് ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമായത്.

പുതൂർക്കര സ്വദേശി അഭിജിത് (27), മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തെക്കുംകര സ്വദേശി അയ്യപ്പൻ (സുരേഷ് - 50) എന്നിവരെയാണ് പുതുതായി തിരിച്ചറിഞ്ഞത്. ഇവരുടെ ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബന്ധുക്കളുമായി യോഗം ചേർന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇവ വിട്ടുനൽകും.

ഏപ്രിൽ 20-നായിരുന്നു മുണ്ടത്തിക്കോടിനെ നടുക്കിയ സ്ഫോടനം നടന്നത്. കരാറുകാരൻ കുണ്ടന്നൂർ സതീശന്റെ വെടിക്കെട്ട് പുരയിൽ നാൽപതോളം തൊഴിലാളികൾ പണിയെടുക്കുമ്പോഴായിരുന്നു പൊട്ടിത്തെറി ഉണ്ടായത്. അപകടസ്ഥലത്തുതന്നെ പലരും മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പൂർണ്ണമായും ചിതറിപ്പോയത് മരണപ്പെട്ടവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനും തിരിച്ചറിയുന്നതിനും വെല്ലുവിളിയായിരുന്നു.

ENGLISH SUMMARY:

Thrissur explosion victim identification has been updated with four more bodies confirmed through DNA testing, bringing the total to 17 fatalities. The devastating blast at Mundathikode's fireworks store had scattered body parts, making identification challenging.