കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടന്‍റെ വിയോഗത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി ഹൈബി ഈഡന്‍ എംപി. മാത്യു അച്ചാടൻ വിട വാങ്ങിയത് ഏറെ ദുഃഖകരമായ വാർത്തയായിപ്പോയെന്നും
കേരളത്തിന്റെ ആരോഗ്യ രംഗത്ത് ചരിത്രപരമായ മുന്നേറ്റത്തിലൂടെ ഹൃദയം മാറ്റി വയ്ക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേതെന്നും ഹൈബി കുറിച്ചു.
സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശാസ്ത്രക്രിയ വിധേയനായ വ്യക്തി. 10 വർഷങ്ങൾക്കപ്പുറം നടന്ന ആ ദിവസം ഇന്നലത്തേത് പോലെ ഓർക്കുന്നു. ഉമ്മൻ ചാണ്ടി എന്ന ഹൃദയ വിശാലതയുള്ള ഭരണാധികാരിയും ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറവും ഒത്ത് ചേർന്നപ്പോൾ പിറന്നത് ചരിത്രമായിരുന്നു. പിന്നീട് കുറെയധികം പേർക്ക് യെസ് പറയാൻ ധൈര്യം നൽകിയ ചരിത്രം.
ഈ ആവശ്യത്തിനായ് ഡോ ജോസ് ചാക്കോ പെരിയപ്പുറം എന്നെ വിളിച്ച ഫോൺ കോളും ആ ദിനവും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികളുടെയും മുഖങ്ങളും ഇന്നലത്തേത് പോലെ മനസിൽ തെളിയുന്നു. ഹൃദയം നൽകിയ നീലകണ്ഠ ശർമ്മയുടെ കുടുംബം, ലിസി ഹോസ്പിറ്റലിലെ മാനേജ്‌മെന്റ്, ഡോക്ടർമാർ, പി ആർ ഒ രാജേഷ് അടക്കമുള്ള ജീവനക്കാർ. ഒന്നും മറക്കാൻ കഴിയില്ല.11 വർഷങ്ങൾക്കിപ്പുറം മാത്യു അച്ഛാടന്റെ വിയോഗ വാർത്ത ഏറെ ദുഃഖം നൽകുന്നു. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു.– ഹൈബി ഈഡന്‍ കുറിച്ചു.