പൂരനഗരിയിലേക്ക് ചെമ്പൂക്കാവ് ഭഗവതിയെ ശിരസ്സിലേറ്റി കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ മാസ് എൻട്രി. ഭഗവതിയുടെ തിടമ്പേറ്റിയ രാമചന്ദ്രനെ കാണാൻ ആയിരങ്ങളാണ് പൂരനഗരിയിലേക്കുള്ള പാതയോരങ്ങളിൽ കാത്തുനിന്നത്. തെക്കോട്ടിറക്കത്തിന്റെ അതേ ആവേശം സൃഷ്ടിച്ചായിരുന്നു രാമൻ വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനകത്ത് നിന്നും പുറത്തേക്ക് ഇറങ്ങിയത്.
Also Read: തിടമ്പിനായി കാത്തിരുന്ന 16 വർഷങ്ങള്‍; ആനക്കേരളത്തിന്റെ ഗജരാജ കേസരിക്ക് ഇത് നിയോഗം...
കുടമാറ്റത്തിനു മുൻപേ അതെ ആൾത്തിരക്ക് തെക്കേ ഗോപുരത്തിന് മുന്നിൽ. കാരണം പുറത്തേക്ക് ഇറങ്ങുന്നത് ഏകഛത്രാധിപതിയാണ്. രാമൻ വരുന്നത് പൂരപ്പറമ്പിലേക്കല്ല, രാമനെത്തുന്ന ഇടം പൂരപ്പറമ്പായി മാറുകയാണെന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകരുടെ വാക്കുകൾ അക്ഷരം പ്രതി ശരി വയ്ക്കുന്നതായിരുന്നു പൂരനഗരിയിലേക്കുള്ള രാമചന്ദ്രന്റെ മാസ് എൻട്രി. ഇക്കുറിയും ചെമ്പൂക്കാവ് ഭഗവതിയെ ശിരസ്സിലേറ്റിയായിരുന്നു രാമൻ്റെ വരവ്. തട്ടകക്കാർ മാത്രം പങ്കെടുക്കാനുള്ള ഭഗവതിയുടെ പുറപ്പാട് ഇതവണയും രാമൻ്റെ വരവോടെ കളറായി.
രാവിലെ ഏഴുമണിയോടെ പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ ഭഗവതിയും രാമനും വടക്കുംനാഥ സന്നിധിയിലേക്ക്. പാതയോരങ്ങളിൽ പറ നിറച്ചും, പുഷ്പൃഷ്ടിയുമായി തട്ടകക്കാർ.
എഴുന്നള്ളിപ്പ് പാലസ് റോഡിൽ എത്തിയപ്പോൾ ജനത്തിരക്ക് നിയന്ത്രണാധീതമായി. പാറമേക്കാവിനു മുന്നിലൂടെ കിഴക്കേ ഗോപുരവും കടന്ന് വടക്കുംനാഥ സന്നിധിയിൽ എത്തിയപ്പോഴേക്കും പൂരാസ്വാദകരുടെ ആവേശം അണപൊട്ടി. ഒടുവിൽ വിളംബര ദിനത്തിൽ രാമൻ എത്തിയില്ലെന്ന ആരാധകരുടെ സങ്കടം തീർത്ത് തെക്കേ ഗോപുരത്തിന് പുറത്തേക്ക്. മേളം കലാശിച്ച് വടക്കുന്നതിനെയും വണങ്ങി രാമനും ഭഗവതിയും തിരികെ തട്ടകത്തേക്ക് മടങ്ങി