കേരളത്തെ കണ്ണീരിലാഴ്ത്തി മുണ്ടത്തിക്കോട്ടെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3:30-ഓടെയുണ്ടായ അപകടത്തിൽ എട്ടുപേരെ തിരിച്ചറിഞ്ഞതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പരുക്കേറ്റ 13 പേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇതിൽ കരാറുകാരൻ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. രണ്ട് പേർ വെന്റിലേറ്ററിലും പത്തുപേർ തീവ്രപരിചരണ വിഭാഗത്തിലുമാണ്.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ഏപ്രിൽ 26-ന് നടക്കാനിരിക്കുന്ന തൃശൂർ പൂരത്തിന് മുന്നോടിയായി വെടിക്കെട്ട് തയ്യാറാക്കുന്നതിനിടെയുണ്ടായ ഈ അപകടം അങ്ങേയറ്റം വേദനാജനകമാണെന്ന് പ്രധാനമന്ത്രി X-ൽ (ട്വിറ്റർ) കുറിച്ചു.
രണ്ടര ഏക്കർ സ്ഥലത്തെ അഞ്ച് വെടിക്കെട്ട് പുരകളും പൂർണ്ണമായും കത്തിയമർന്നു. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന സ്ഫോടന പരമ്പരകൾ രക്ഷാപ്രവർത്തനത്തെ സങ്കീർണ്ണമാക്കി. ശരീരഭാഗങ്ങൾ ദൂരേക്ക് ചിതറിത്തെറിച്ച നിലയിലായതിനാൽ പല മൃതദേഹങ്ങളും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇവ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു.
അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്ന് കണ്ടെത്താൻ കഡാവർ നായകളെ സംഭവസ്ഥലത്തെത്തിക്കും. സമീപത്തെ കുളത്തിലും പരിശോധന നടത്തുന്നുണ്ട്. നിലവിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുണ്ടത്തിക്കോട് സ്വദേശികളായ ബാബു (56), സുഭദ്ര (68), അനിത (50), അഖിൽ (30), പഴയന്നൂർ സ്വദേശി വിദ്യ കുമാർ (48), വേലൂർ സ്വദേശി സാജൻ (38) എന്നിവരുൾപ്പെടെയുള്ളവരാണ് ചികിത്സയിലുള്ളത്. ചികിത്സയിൽ കഴിയുന്നവരിൽ മൂന്ന് സ്ത്രീകളുമുണ്ട്.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ജില്ലാ ഭരണകൂടം കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്: