തൃശൂര്‍ മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ഷോളയാര്‍ ഡാമിനടുത്ത് താമസിക്കുന്ന ഇന്നാസിയമ്മാള്‍ ആണ് കൊല്ലപ്പെട്ടത്. 76 വയസായിരുന്നു. വീടിനോട് ചേര്‍ന്നാണ് പുലി ഭക്ഷിച്ചനിലയില്‍ ഇന്നാസിയമ്മാളുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് റോഡിനടുത്തുള്ള ഒരു കാനയിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രദേശത്ത് ഒറ്റയ്ക്ക് ഒരു ചെറിയ പെട്ടിക്കട നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന ആളാണ് ഇവർ. ഇന്നലെ രാത്രി കടയുമായി ബന്ധപ്പെട്ട എന്തോ ആവശ്യത്തിനായി കുറച്ചു ദൂരത്തേക്ക് പുറത്തിറങ്ങിയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത് എന്നാണ് നാട്ടുകാർ പറയുന്നത്.
ഈ പ്രദേശം വന്യജീവി ആക്രമണശല്യം അതിരൂക്ഷമായി നിൽക്കുന്ന ഒരിടമാണ്. ഇതിനു മുൻപും മലക്കപ്പാറയിൽ പുലിയുടെയും ആനയുടെയും ആക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. രാവിലെയാണ് ഈ ദാരുണമായ സംഭവം പുറത്തുവരുന്നത്. നാട്ടുകാർ നടത്തിയ തിരച്ചിലിൽ തന്നെയാണ് മൃതദേഹം പുലി ഭക്ഷിച്ച നിലയിൽ കണ്ടെടുത്തത്.