വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി തല്ലിക്കൊന്ന ദൃശ്യങ്ങൾ കണ്ട് കേരളം ഞെട്ടിയിരുന്നു. ആ കൊലപാതകം കേരള പൊലീസിനുള്ളിലും ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നടുറോഡിൽ രണ്ട് പേർ ചേർന്ന് ഒരാളെ തല്ലിക്കൊല്ലാൻ ഇടയാക്കിയത് എന്താണന്നും, കൊലപാതകം കണ്ടു നിന്നവർ വീഡിയോ എടുത്തത് അല്ലാതെ തടയാൻ ശ്രമിക്കാതിരുന്നത് എന്തു കൊണ്ടാണന്നുമാണ് ചർച്ച.
പൊലീസിനെ നാട്ടുകാർക്ക് പേടിയില്ലാതായതാണ് അക്രമങ്ങൾ പെരുകാൻ കാരണമെന്നാണ് പൊലീസുകാരുടെ വാട്സപ് ഗ്രൂപ്പിലെ സംസാരം. കോടതിയും സർക്കാരും നാട്ടുകാരുമെല്ലാം ചേർന്ന് പൊലീസിന്‍റെ കയ്യും കാലും കെട്ടിയിട്ടതോടെയാണ് നാട്ടുകാർക്ക് പൊലീസിനെ പേടിയില്ലാതായത്. അതുകൊണ്ട് അക്രമം നടന്നാൽ ആരും തടയാൻ പോലും ശ്രമിക്കില്ലെന്നും ചർച്ചകൾ നടക്കുന്നു.
നാട്ടിലെ പ്രബുദ്ധത കൂടിപ്പോയതുകൊണ്ടാണ് ഇത് സംഭവിച്ചതെന്നും ഇവന്‍മാരെയൊക്കെ പോലുള്ളവരെ പൊലീസ് ഒന്ന് പിടിക്കുകയോ വിരട്ടുകയോ ചെയ്താല്‍ സര്‍ക്കാറും ജഡ്ജും കോടതിയും നാട്ടുകാരും എല്ലാവരും കൂടി പൊലീസിന്‍റെ മുതുകത്തോട്ട് കയറുമെന്നും ചര്‍ച്ചയില്‍ പറയുന്നു, എന്തെങ്കിലും ക്രൈം ഉണ്ടായാല്‍ പൊലീസിനാണ് കുറ്റം, പ്രതികളെ വിരട്ടിയാലും പൊലീസിന്‍റെ കുറ്റം.–ശബ്ദസന്ദേശത്തില്‍ പറയുന്നു.
‘പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുമെന്ന് ഒരു ഗ്യാരന്‍റിയും കേരളത്തിലില്ല, ഇതുപോലത്തെ തലയ്ക്ക് വെളിവില്ലാത്തവന്‍മാരുടെ കയ്യില്‍പ്പെട്ടാല്‍ ജീവന്‍ പോകും, ഇവന്‍മാര്‍ക്ക് ആരേയും പേടിയില്ലെ. അവരെ പേടിയില്ലാതാക്കി മാറ്റി. ആകെ പേടിയുണ്ടായിരുന്നത് പൊലീസിനെ ആയിരുന്നു. ആ നാലടി പേടി കൂടി ഇല്ലാതാക്കി. എല്ലാം കാണുക, അനുഭവിക്കുക, ഇതുമാത്രമാണ് ഇപ്പോള്‍ ചെയ്യാവുന്നതെന്നും പൊലീസ് ഗ്രൂപ്പില്‍ പറയുന്നു.
കൊല നടന്ന് കണ്ടുനിന്നവരാരും രക്ഷിക്കാന്‍ ശ്രമിച്ചില്ല. വിഡിയോ എടുക്കുന്നതല്ലാതെ ആരും പ്രതികരിക്കുന്നില്ല, പൊലീസിന്‍റെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്നും ഇങ്ങനെ കഞ്ചാവ് അടിച്ചവന്‍മാരുടെ മുന്‍പില്‍ പെടാതിരുന്നാല്‍ നല്ലതെന്നും പറയുന്നു പൊലീസ് ഗ്രൂപില്‍ നടക്കുന്ന ചര്‍ച്ചയില്‍.