നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ അനുഭവം പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മരിയ ഉമ്മന്‍. തിരഞ്ഞെടുപ്പ് പ്രചാരണം വലിയൊരു അനുഭവമായെന്നും എവിടെ പോയാലും അപ്പയോടുള്ള കേരള ജനതയുടെ അതിയായ സ്നേഹം വീർപ്പുമുട്ടിച്ചെന്നും മരിയ ഫെയ്സ്ബുക്കില്‍ കുറിച്ചു. 71 അസംബ്ലി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായാണ് മരിയ പ്രചാരണം നടത്തിയത്.
അപ്പ കൂടെയില്ലാത്ത ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു. അതുകൊണ്ട് തന്നെ പലരും പ്രചാരണത്തിന് വിളിച്ചു. പക്ഷേ, ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ എത്ര സാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു എന്ന് മരിയ ഉമ്മന്‍ കുറിച്ചു. 13 ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ 4470 കിലോമീറ്റർ റോഡ് വഴി യാത്ര ചെയ്തു. വീടുകൾ കയറിയിറങ്ങി; കടകൾ കയറി. കുടുംബയോഗങ്ങളിലും കവലകളിലും പ്രസംഗിച്ചു റോഡ് ഷോകളിൽ പങ്കെടുത്തു.അത് വലിയൊരു അനുഭവമായി മാറി എന്നാണ് മരിയ പറയുന്നത്.
''എവിടെ പോയാലും അപ്പയോടുള്ള കേരള ജനതയുടെ അതിയായ സ്നേഹം വീർപ്പുമുട്ടിച്ചു. അവർ അപ്പയെ എത്രമാത്രം ഹൃദയത്തിൽ ഏറ്റെടുത്തിട്ടുണ്ടെന്ന് കൂടുതലായി തിരിച്ചറിഞ്ഞു. ജനസ്നേഹ നടുവിൽ വിശപ്പും ക്ഷീണമെല്ലാം മറന്നു'' എന്നും മരിയ എഴുതി. ജനങ്ങളിൽ നിന്ന് ഊർജം വലിച്ചെടുക്കുന്നുവെന്ന് അപ്പ പറഞ്ഞതിന്റെ അർത്ഥം ഈ 13 ദിവസങ്ങളിൽ ഓരോ നിമിഷവും അനുഭവിച്ചുവെന്നും മരിയ എഴുതി.