ദീപിക പത്രവും ബിജെപി നേതാക്കളും തമ്മിലുള്ള പോരുമുറങ്ങുന്നു. ഏത് രാഷ്ട്രീയ അവസരവാദി വന്നാലും നിലപാട് ഇനിയും പറയേണ്ടി വരുമെന്ന് ദീപിക മുഖപ്രസംഗത്തില്‍ വിമര്‍ശനം. ദീപികയിൽ എഴുതുന്ന എല്ലാ കോപ്രായങ്ങളും സഭയുടേതല്ലെന്ന് ബിജെപി നേതാവ് ഷോൺ ജോർജും വ്യക്തമാക്കി. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ വർത്തമാനം പറയുമെന്ന് പിസി ജോർജ് പ്രതികരിച്ചു.
എഫ് സി ആർ എ വിഷയത്തിൽ മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏതു രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കി കുത്തി വന്നാലും നിലപാട് ഇനിയും പറയേണ്ടിവരും രാഷ്ട്രീയം ദുഷിപ്പുകാർക്ക് തട്ടിപ്പറിക്കരുതെന്നുമാണ് ബിജെപി നേതാക്കളെ പരോക്ഷമായി വിമർശിച്ച് ദീപിക മുഖപ്രസംഗം എഴുതിയത്. ഇതിനെതിരെയാണ് ഷോൺ ജോർജ് വീണ്ടും രംഗത്തെത്തിയത്
ദീപികയിൽ കോൺഗ്രസ് രാഷ്ട്രീയം വേണ്ട. ബിജെപി ഒരു ബില്ല് പാസാക്കണമെന്ന് വിചാരിച്ചാൽ പാസാക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും ഷോൺ. ഇതിനിടെ പി.സി ജോർജ് പാലാ ബിഷപ് ഹൗസിലെത്തി. നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ചു. രാഷ്ട്രീയം പറയാൻ വന്നതല്ല. സഭയുമായി പ്രശ്നവുമില്ല. സഭയിലെ പിതാക്കന്മാരെ ബഹുമാനമാണ്. ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ വർത്തമാനം പറയും.ഇനിയും പറയുമെന്നും പിസി ജോർജ് പറഞ്ഞു. പിസി ജോർജിന്റെ അധിക്ഷേപങ്ങൾക്കെതിരെ കാഞ്ഞിരപ്പള്ളി രൂപത പ്രതികരിച്ചിട്ടില്ല.