Untitled design - 1

ചിക്കമംഗളൂരുവില്‍ ട്രെക്കിങ്ങിനിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ നൂറംഗ സംഘം തിരച്ചില്‍ തുടരുന്നു.  ബാബാ ബുധന്‍ഗിരിയില്‍വച്ചാണ് പതിനാലുകാരിയെ നാലുദിവസംമുന്‍പ് കാണാതായത്. കുടുംബം ഉള്‍പ്പെട്ട നാല്‍പതംഗ സംഘത്തിലായിരുന്നു പാലക്കാടുകാരിയായ പെ‍ണ്‍കുട്ടി ഉണ്ടായിരുന്നത്.

 

അതേസമയം, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി ശ്രീനന്ദയുടെ ബന്ധു അജിത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. പ്രദേശത്ത് നിരവധി ഭിക്ഷക്കാരും തെരുവില്‍ ഉറങ്ങുന്നവരും ഉണ്ടായിരുന്നു. അവരറിയാതെ സംഭവിക്കില്ല. പക്ഷേ പൊലീസ് അവരെയൊന്നും ചോദ്യം ചെയ്യുന്നില്ല. പുറത്തുനിന്ന് വന്ന് തട്ടിക്കൊണ്ടുപോകാനാകില്ലെന്നും അജിത്ത് വെളിപ്പെടുത്തി. ഈ സ്ഥലം വ്യൂപോയിന്റെന്നും അപകടസ്ഥലമല്ലെന്നും പ്രദേശവാസി ജോണ്‍ പറഞ്ഞു. 

 

വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് ഇവരെ കാണാതായത്.  പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്നു നടത്തുന്ന തിരച്ചിലിൽ ഡോഗ് സ്ക്വാഡുമുണ്ട്. ഡ്രോൺ ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.

 

വെള്ളച്ചാട്ടത്തിൽ വീണെന്നു സംശയമുയർന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളി. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്ഥലത്തു തങ്ങുന്നുണ്ട്.

 

പാലക്കാടു നിന്നുള്ള സംഘം സന്ദർശിക്കുമ്പോൾ മറ്റു 10 പേർ കൂടി വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. ഇവരെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവത മേഖലയിലാണു ബാബാ ബുധാൻഗിരി.

ENGLISH SUMMARY:

Sreenanda missing in Chikmagalur is the primary focus as a 14-year-old girl from Palakkad has gone missing during a trek. Authorities, including a 100-member team, are actively searching for her amidst suspicions of abduction.