കൊല്ലത്ത് യുഡിഎഫിന്‍റെ കലാശക്കൊട്ട് കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റതിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. കാർ ഓടിച്ച കെഎസ്‌യു പ്രവര്‍ത്തകന്‍ നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കേസെടുത്തത്. ദേവനന്ദൻ അടക്കം നാല് കെഎസ്‌യു പ്രവർത്തകരാണ് കാറിലുണ്ടായിരുന്നത്.
ലിങ്ക് റോഡിലാണ് അപകടമുണ്ടായത്. ഹോക്കി താരങ്ങളായ പെൺകുട്ടികൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെന്‍റിലേറ്ററിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകന്‍റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫുട്പാത്തിന്‍റെ കൈവരി തകർന്ന് പെൺകുട്ടികൾ കായലിലേക്ക് വീണു. സമീപത്തെ കടയിൽ നിന്ന രണ്ട് യുവാക്കളാണ് പെൺകുട്ടികളെ കരയ്ക്ക് കയറ്റിയത്. കാർ അമിതവേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.