ഒടുവിൽ വയനാട് ദുരിതബാധിതർക്കുള്ള ഭവനനിർമ്മാണത്തിനായി പിരിച്ച തുകയുടെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ്. അഞ്ചുകോടി 38 ലക്ഷം രൂപ പാര്‍ട്ടി പിരിച്ചതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് പറഞ്ഞു. വീട് നിർമ്മാണത്തിന് ഇനിയും തുക ആവശ്യമാണെന്നും പൊതുജനങ്ങളിൽ നിന്ന് പിരിക്കാതെ പാർട്ടി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കുമെന്നും കെപിസിസി അധ്യക്ഷൻ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് പിന്നാലെ വയനാട്ടിൽ ദുരിതബാധിതർക്ക് ആയി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് വെളിപ്പെടുത്തി. കോൺഗ്രസ് പിരിച്ചത് 5 കോടി 38 ലക്ഷം രൂപ. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് പിരിച്ചു നൽകിയത് ഒരു കോടി 5 ലക്ഷം രൂപ. രണ്ട് ഘട്ടങ്ങളിലായി ഭൂമി വാങ്ങിയതിന് 6 കോടി 18 ലക്ഷം രൂപ ചെലവായതായി സണ്ണി ജോസഫ് അറിയിച്ചു. പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷന്റെയും രണ്ട് ജോയിന്റ് അക്കൗണ്ടുകൾ വഴിയാണ് പണം പിരിച്ചത്.
ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇനിയും തുക വേണമെന്നാണ് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കുന്നത്. അതായത് വീട് പണി തുടങ്ങാൻ ഇനിയും പണം കണ്ടെത്തണം എന്ന് വ്യക്തം. കോൺഗ്രസ് പുറത്തുവിട്ടത് കള്ളക്കണക്കെന്നായിരുന്നു എം. സ്വരാജിന്റെ പ്രതികരണം. ആപ്പിലൂടെയാണ് പണം പിരിച്ചതെന്ന് വ്യെക്തമാക്കിയ സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടണം എന്ന് സിപിഎം വയനാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയിരിക്കെ വയനാട് ഫണ്ട് വിവാദം വീണ്ടും ആളിക്കത്തും എന്ന് ഉറപ്പാണ്.