കടത്തിന്‍റെ കാര്യം ആരും അറിയാതിരിക്കാനാണ് ബാങ്കില്‍ നിന്നും വായ്പ എടുത്തതെന്ന് എം.കെ മുനീര്‍. മന്ത്രിയെന്ന നിലയിലെ സൗഹൃദങ്ങള്‍ ഉപയോഗിച്ച് പണം ചോദിക്കാനായിരുന്നെങ്കില്‍ ബാങ്കിനെ സമീപിക്കേണ്ട ആവശ്യമില്ലെന്നും മുനീര്‍ പറഞ്ഞു. സൗഹൃദങ്ങള്‍ അതുപോലെ നിലനിര്‍ത്തുകയാണ്. സാമ്പത്തിക ഇടപാട് വരുന്നതോടെ ബന്ധങ്ങള്‍ ഉലയുമെന്നും മുനീര്‍ വ്യക്തമാക്കി.
''ആരും അറിയരുതെന്ന് കരുതിയാണ് ബാങ്കില്‍ നിന്ന് ലോണെടുത്തത്. പക്ഷെ ലോകം മുഴവന്‍ അറിഞ്ഞു. അവരോട് ചോദിക്കാനായിരുന്നെങ്കില്‍ ബാങ്കിനെ സമീപക്കേണ്ട ആവശ്യമില്ല. സാമ്പത്തിക ഇടപാട് വരുന്നതോടെ ബന്ധങ്ങള്‍ ഉലയും. സൗഹൃദങ്ങള്‍ അതുപോലെ നിലനിര്‍ത്തുക. പണം വാങ്ങിയാല്‍ ഇതോടെ വ്യക്തിത്വമില്ല, പിന്നെ എം.കെ മുനീര്‍ ഇല്ല. പിതാവിന്‍റെ പേരുകൂടി വളരെ പ്രധാനപ്പെട്ടതാണ്. അത്തരം കാര്യങ്ങളില്‍ വിട്ടുനില്‍ക്കാറാണ് പതിവ്'', ഓണ്‍ലൈന്‍ മാധ്യമമായ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലല്‍ മുനീര്‍ പറഞ്ഞു.
'വീടിന്‍റെ ജപ്തി വിഷയത്തില്‍ പാര്‍ട്ടിയെ കുറ്റപെടുത്താന്‍ പാടില്ല. ഞാനത് പറയാതിരുന്നത് കൊണ്ട് അവര്‍ അറിഞ്ഞില്ല. വ്യക്തിപരമായ വിഷയമെന്ന നിലയ്ക്ക് ഉള്ളില്‍ കൊണ്ടു നടന്ന കാര്യമാണ്. ഒരു സുപ്രഭാതത്തില്‍ പുറത്തുവന്നു. ബാങ്കിലൂടെയാകാം. ഞാനപ്പോഴും 31 ന് എന്ന തീയതിക്ക് കാത്തിരിക്കുകയായിരുന്നു. പല വഴിയും നോക്കി. വീട്ടാന്‍ പറ്റുമെന്ന കരുതിയിട്ടാണല്ലോ ബാങ്ക് വായ്പ എടക്കുന്നത്'' മുനീര്‍ പറഞ്ഞു.
''തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമില്ലാത്ത പണം സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിയാണ് പണം തരാറുള്ളത്. കൈകൊണ്ട് തൊടാറില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി വഴിയാണ് ഇത് ഉപയോഗിക്കുന്നത്. ഒരു തവണ ഒരാള്‍ കുറച്ച് പൈസ കൊണ്ട് വന്നു തന്നു. ആ പൈസ ശിഹാബ് തങ്ങളുടെ കയ്യില്‍ ഏല്‍പ്പിക്കുകയായിരുന്നെന്നും , മുനീര്‍ കൂട്ടിച്ചേര്‍ത്തു.
കോടിക്കണക്കിന് രൂപയുടെ ആസ്തിയെന്ന സോഷ്യല്‍ മീഡിയ ആരോപണങ്ങളിലും മുനീര്‍ മറുപടി പറഞ്ഞു. അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ പിന്നീട് വിളിച്ചും മെസേജിലൂടെയും ക്ഷമ ചോദിച്ചു. എന്നെങ്കിലും സത്യം മറനീക്കി പുറത്തുവരും. ഉപ്പ മന്ത്രിയായിരുന്നെങ്കിലും കുട്ടികാലത്ത് കുപ്പായം പോലും വാങ്ങിതരാന്‍ അദ്ദേഹത്തിന് പറ്റിയിട്ടില്ല. രണ്ട് യൂണിഫോം മാറി ഇട്ടിടാണ് പോയത്. കല്യാണത്തിന് പോകാന്‍ അടുത്ത വീട്ടില്‍ നിന്ന് കുപ്പായം കടം വാങ്ങിയിട്ടുണ്ട്, മുനീര്‍ പറഞ്ഞു.