കർമഫലമാണെന്നും കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും രഞ്ജിത്തിനെതിരെ ആദ്യം പരാതി നല്‍കിയ ബംഗാളി നടി. രഞ്ജിത് നല്ല മനുഷ്യനല്ലെന്നും, ഒരുപാട് നടിമാരോട് ഇത്തരത്തിൽ മോശമായി പെരുമാറിയിരിക്കാമെന്നും അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പരാതി നൽകാൻ ധൈര്യം കാണിച്ച പെൺകുട്ടിക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു. Also Read: ബിഎന്‍എസ് 74, 75, 79; രഞ്ജിത്തിനെതിരെ ഗുരുതര കുറ്റങ്ങള്‍; തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവുശിക്ഷ...
തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറയാൻ 15 വർഷം സമയമെടുത്തു. കാലതാമസം എന്ന സാങ്കേതികത്വത്തില്‍ ആ കേസ് റദ്ദാക്കുകയായിരുന്നു. വേട്ടക്കാരെ ജയിലിലടയ്ക്കുക തന്നെ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2009-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം 2024-ലാണ് ബംഗാളി നടി വെളിപ്പെടുത്തിയത്. തനിക്ക് ആ കേസിൽ നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞിരുന്നത് യാഥാർത്ഥ്യമാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും നടി കൂട്ടിച്ചേർത്തു.
രഞ്ജിത്തിനെതിരെ മുൻപ് ഉയർന്ന രണ്ട് പ്രധാന കേസുകളും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ പരാതിയും യുവാവ് ഉന്നയിച്ച പീഡന ആരോപണവുമാണ് കോടതി തള്ളിയത്. 2009ൽ ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. എന്നാൽ 2024ലാണ് ഈ വിഷയത്തിൽ പരാതി നൽകിയത്. പരാതി നൽകാൻ ഏറെ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ കേസ് റദ്ദാക്കിയത്. ഇതിനുപുറമെ, 2012ൽ ബെംഗളൂരുവിൽ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാരോപിച്ച് ഒരു യുവാവും പരാതി നൽകിയിരുന്നു. ഈ പരാതിക്ക് വിശ്വാസ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി ഈ കേസും റദ്ദാക്കുകയായിരുന്നു.
പീഡനക്കേസില്‍ സംവിധായകന്‍ രഞ്ജിത് റിമാന്‍ഡില്‍. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എറണാകുളം സബ്ജയിലിലേക്ക് മാറ്റfി. സ്ത്രീത്വത്തെ അപമാനിക്കല്‍ വകുപ്പ് ചുമത്തി. ഒരുവര്‍ഷം മുതല്‍ 5 വര്‍ഷം വരെ തടവ് ലഭിക്കാം. ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതേസമയം, തന്നെ തകര്‍ക്കാനുളള ശ്രമമെന്നും കള്ളക്കേസെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.
സംവിധായകന്‍ രഞ്ജിത്തിനെതിരായ പീഡനക്കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് മനോരമ ന്യൂസിന്. കാരവാനില്‍ വച്ച് മോശമായി പെരുമാറിയെന്ന് പരാതി. അറസ്റ്റ് അതിജീവിതയുടെ രഹസ്യമൊഴിയില്‍. രഞ്ജിത്തിന്റെ മുന്‍ കേസുകളെക്കുറിച്ചും പരാമര്‍ശം.