പലഘടകങ്ങളും വരുമെന്നും അഭിപ്രായവ്യത്യാസങ്ങളെല്ലാം പാര്‍ട്ടിക്കുള്ളിലേ പറയൂവെന്നും മന്ത്രിമാര്‍ മനോരമന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. മന്ത്രിസഭയിലേക്ക് താന്‍ എത്തിയത് സര്‍പ്രൈസായല്ലെന്നും റോജി വെളിപ്പെടുത്തി. 'എനിക്ക് അതേക്കുറിച്ച് സൂചനകളുണ്ടായിരുന്നു. മൂന്നാം തവണ എംഎല്‍എ ആയ ആളാണ്. 10 വര്‍ഷക്കാലം പ്രതിപക്ഷത്ത് നിന്ന് ചെയ്യാന്‍ കഴിയാവുന്നത് പരമാവധി ഭംഗിയായി ചെയ്യാന്‍ ശ്രമിച്ച ആളാണ്. പക്ഷേ പുറത്തേക്ക് ആ സൂചനകള്‍ വന്നില്ലെന്നത് കൊണ്ട് അധികം വെട്ടുവന്നില്ല, ചിലര്‍ക്ക് സര്‍പ്രൈസുമായി'- റോജി തുറന്ന് പറയുന്നു.
മാധ്യമങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്നയാളാണ് താനെന്നും അത് തന്‍റെ ശൈലിയാണെന്നും പാര്‍ട്ടിയില്‍ ആയാലും പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും ചെയ്യുന്ന ആളല്ലെന്നും റോജി കൂട്ടിച്ചേര്‍ത്തു. എന്ത് അഭിപ്രായവും പറയാനുള്ള സ്വാതന്ത്ര്യം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് പുറത്ത് പറഞ്ഞ് പ്രവര്‍ത്തകര്‍ക്ക് വിഷമം ഉണ്ടാക്കാന്‍ താല്‍പര്യമില്ല.
പഴയ കാലത്ത രാഷ്ട്രീയക്കാരെ കുറിച്ച് ജനം മനസിലാക്കുന്നത് പത്രത്തില്‍ നിന്നായിരുന്നു. പക്ഷേ ഇന്ന് 24 മണിക്കൂറും ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട്. എത്രത്തോളം സത്യസന്ധരാണ്, ഉഡായിപ്പാണോ എന്ന് ജനം വിലയിരുത്തുന്നുണ്ട്. അതല്ലാതെ ലൊട്ടുലൊടുക്ക് പരിപാടികളുമായി പോയാല്‍ അത് പരാജയപ്പെടുമെന്നും റോജി പറഞ്ഞു. പ്രകടനപരത വല്ലാതെ ആവശ്യമില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയാണ് നേതാക്കളെ മാര്‍ക്കറ്റ് ചെയ്യേണ്ടത്. ചെയ്യാത്ത കാര്യം മാര്‍ക്കറ്റ് ചെയ്താല്‍ മാത്രം നിലനില്‍ക്കില്ല. മാര്‍ക്കറ്റിങ് കൊണ്ടുമാത്രം നിലനില്‍ക്കില്ലെന്നും ജനീഷ് പറയുന്നു. ജനപ്രതിനിധികള്‍ എന്ത് ചെയ്യുന്നുവെന്ന് ജനങ്ങളെ അറിയിക്കണം. പക്ഷേ ഉത്തരവാദിത്തം കൂടി വേണം. മന്ത്രിയാകുമെന്ന് ചര്‍ച്ച മുന്നോട്ട് പോകുന്ന സമയത്ത് സൂചന ലഭിച്ചിരുന്നുവെന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ച ശേഷമാണ് വീട്ടില്‍ പോലും പറഞ്ഞതെന്നും ജനീഷ് വെളിപ്പെടുത്തി.
സംസ്ഥാനത്തെ യുവാക്കളുടെ കൂട്ടപ്പലായനം തടയാന്‍ സ്വാതന്ത്ര്യം വേണമെന്നും നൈറ്റ് ലൈഫ് പോലെയുള്ളവ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി റോജി പറയുന്നു. വിദ്യാഭ്യാസം മാത്രമല്ല, സമൂഹത്തിലെ രീതികളും മാറണമെന്നും ആളുകളെ ജഡ്ജ് ചെയ്യുന്ന ശീലം ഇല്ലാതെയാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.