മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഒരു ചോദ്യത്തിന് മറുപടി കിട്ടിയില്ല എന്നതുകൊണ്ട് മാത്രം മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറയുന്നത് തികഞ്ഞ അബദ്ധമാണെന്ന് ഇടത് എംപി ജോൺ ബ്രിട്ടാസ്. ഒരു സംസ്ഥാന മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടും, അദ്ദേഹം തികഞ്ഞ സമചിത്തതയോടെയാണ് പ്രതികരിച്ചതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
'മാധ്യമസ്വാതന്ത്ര്യം ആണല്ലോ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഒന്ന് കാണേണ്ടതാണ്. പിണറായി വിജയനോട് അപമര്യാദയായി പെരുമാറിയിട്ടും, അദ്ദേഹം തികഞ്ഞ സമചിത്തതയോടെയാണ് പ്രതികരിച്ചത്. ഒരു ഇടതുപക്ഷ മുഖ്യമന്ത്രിക്ക് പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ സ്ഥിതി ഇതാകുമായിരുന്നില്ല; കേരളത്തിന് പുറത്താണെങ്കിൽ പിന്നെ പറയുകയും വേണ്ട.
കൊല്ലം പ്രസ് ക്ലബ്ബിലെ 'മീറ്റ് ദി പ്രെസ്സിൽ' ഞാൻ പങ്കെടുത്തിരുന്നു. അവിടെ പങ്കെടുത്ത ചിലർ ഇന്നത്തെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും ഉണ്ടായിരുന്നു. 'ഡൽഹിയിൽ നടക്കുന്നതൊന്നും എനിക്കറിയില്ല, കേരളത്തിൽ നടക്കുന്നത് മാത്രമേ അറിയൂ' എന്ന് പറഞ്ഞ 'മാധ്യമപ്രവർത്തകനും' ആ കൂട്ടത്തിലുണ്ടായിരുന്നു. ഇന്നും അദ്ദേഹം അത് ആവർത്തിച്ചു എന്നാണ് മനസ്സിലാക്കുന്നത്.
മുഖ്യമന്ത്രിമാർക്ക് മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടാകും, അതിൽ പങ്കെടുക്കാതിരിക്കാൻ അവർക്ക് സാധിക്കില്ല. മാത്രമല്ല, എല്ലാ മാധ്യമപ്രവർത്തകരും സദുദ്ദേശത്തോടെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത് എന്ന് പറയാനാകില്ല; അവർക്കും അവരുടേതായ അജണ്ടകളും രാഷ്ട്രീയ താല്പര്യങ്ങളുമുണ്ടാകാം.' - അദ്ദേഹം വ്യക്തമാക്കി.