പത്തനംതിട്ട കെ എസ്ആർടിസി ബസ് സ്റ്റാന്‍ഡില്‍ പൊലീസുകാരന്‍റെ പരാക്രമം. പത്തനംതിട്ട ഡിപ്പോയിൽ പമ്പയിലേക്ക് പോകാൻ നിർത്തിയിട്ടിരുന്ന ബസ് മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സ്റ്റാർട്ട് ചെയ്തു. ഗിയറിൽ കിടന്നിരുന്ന ബസ് മുന്നോട്ട് കുതിച്ചെങ്കിലും ഓഫായി നിന്നതിനാല്‍ അപകടം ഒഴിവായി.
ഇന്നലെ സന്ധ്യ കഴിഞ്ഞാണ് സംഭവം. ശബരിമല ഡ്യൂട്ടിയ്ക്ക് പോകാന്‍ ബസ് സ്റ്റാന്‍ഡിലെത്തിയ പൊലീസുകാരനാണ് ഈ പരാക്രമം കാണിച്ചത്. ബസ് 16-ാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയ ശേഷം ജീവനക്കാർ ഓഫിസിലേക്കു പോയ സമയത്താണ് പൊലീസുകാരനായ മനോജ് ഡ്രൈവർ സീറ്റില്‍ കയറിയത്.
അടൂർ എ.ആർ ക്യാംപിലെ ഉദ്യോഗസ്ഥനാണ് മനോജ്. പത്തനംതിട്ട സ്റ്റേഷനിലെ പൊലീസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. പമ്പയിലേക്കു പോകാൻ എത്തിയതാണ് മനോജെന്ന് പത്തനംതിട്ട ഡിപ്പോയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. മനോജിനൊപ്പം മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ബസിൽ ഉണ്ടായിരുന്നു.