എല്ലാ വീടുകളിലും മുടങ്ങാതെ ഭക്ഷ്യധാന്യമെത്തിച്ചതിന്‍റെ മെച്ചം വോട്ടാകുമെന്ന പ്രതീക്ഷയില്‍ ഇത്തവണ മല്‍സരത്തിനിറങ്ങിയിരിക്കുന്നത് മറ്റാരുമല്ല ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ ആണ്.  രണ്ടാം തവണ വിജയം തേടിയാണ് ജി.ആര്‍.അനില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. പിഎം ശ്രീ വിവാദത്തില്‍ ഗ്രാഫ് ഉയര്‍ത്തിയാണ് അനില്‍ ഇത്തവണ മല്‍സരത്തിനിറങ്ങുന്നത്.  താനും വോട്ടര്‍മാരും രണ്ടല്ല ഒന്നാണ് എന്നാണ് ജി.ആര്‍.അനിലിന്‍റെ ആത്മവിശ്വാസം.

2016 ല്‍ പാലോട് രവിയില്‍ നിന്നും സി.ദിവാകരന്‍  നെടുമങ്ങാട് തിരിച്ചുപിടിച്ചത് കേവലം  2500 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് . അവിടെ നിന്നും ഭൂരിപക്ഷം 23309 ഉയര്‍ത്തി ജി.ആര്‍.അനില്‍ നെടുമങ്ങാട് ഇടത് കോട്ടയെന്ന ഖ്യാതികൂടിയാണ് തിരിച്ചുപിടിച്ചത്.  റോഡ് ഷോയ്ക്ക് പിന്നാലെ ഓരോ വോട്ടറെയും കണ്ട് വോട്ടുറപ്പിക്കുകായാണി ജി.ആര്‍.അനില്‍  

ഇടതുമുന്നണിയിലെ മന്ത്രിയായി തലസ്ഥാന ജില്ലയിലാകെ നിറഞ്ഞുനിന്നതാണ് ജി.ആര്‍.അനിലിന്‍റെ  നെടുമങ്ങാട് മണ്ഡലത്തിലെ അനുകൂലഘടകം. ഭക്ഷ്യവകുപ്പിനെതിരെ കാര്യമായ പരാതികള്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തുണ്ടായില്ലെന്നും വോട്ടകളാക്കി മാറ്റാണ് സിപിഐയുടെ ശ്രമം. സാധാരണക്കാരില്‍ ഒരാളായി തന്നെ ജനങ്ങള്‍ക്കിടിയില്‍ ജീവിക്കുന്നു എന്നതാണ് തന്‍റെ മികവായി ജി.ആര്‍.അനില്‍ തന്നെ സാക്ഷ്യപ്പെടുന്നത്. സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന അനുഭവ പരിചയം, വിദ്യാര്‍ഥി സംഘടനകാലം തൊട്ട് പുലര്‍ത്തുന്ന വ്യക്തബന്ധങ്ങളും അനിലിന് ഗുണകരമാവാം.

പിഎംശ്രീ വിവാദത്തില്‍ ജി.ആര്‍.അനിലിന്‍റെ കടുത്ത് നിലപാടാണ് സിപിഎമ്മുമായി ഏറ്റുമുട്ടാന്‍ സിപിഐക്ക് കൂടുതല്‍ കരുത്തായത്. സംസ്ഥാന രാഷ്ട്രീയത്തിലെ ഗ്രാഫ് ഉയര്‍ത്തിയാണ് അനില്‍ ഇത്തവണ മല്‍സരത്തിനിറങ്ങുന്നത്. ഒരു വര്‍ഷം മുന്‍പ്  സിപിഐ സംസ്ഥാ കൗണ്‍സിലില്‍   ഒപ്പമുണ്ടായിരുന്ന മീനാങ്കല്‍ കുമാര്‍  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇറങ്ങുന്നത് ഭീഷണിയാവില്ലെന്ന പ്രതീക്ഷയിലാണ് ജി.ആര്‍.അനില്‍.  സര്‍ക്കാര്‍ വിരുദ്ധ വികാരം ആഞ്ഞടിക്കുമോ എന്നതാണ് ജി.ആര്‍.അനില്‍ നേരിടുന്ന പ്രധാനവെല്ലുവിളി.  ന്യൂനപക്ഷ വോട്ടുകള്‍ നെടുമങ്ങാട് മണ്ഡലത്തില്‍ ഒപ്പം നിര്‍ത്തേണ്ടതും മറ്റൊരു വെല്ലുവിളിയാണ്.