പാലക്കാട് ബിജെപി - സിപിഎം ഡീൽ എന്നാരോപണം ഉയർത്തി കോൺഗ്രസ്. വേറെ ഒന്നുരണ്ടു സീറ്റുകളിലും ധാരണയുണ്ടെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. കേരളത്തിലെ നാണംകെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും പാലക്കാട്ട് ബിജെപി ജയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ തിരിച്ചടിച്ചു. എന്നാല്‍ ഡീല്‍ നടത്തുന്നത് പ്രതിപക്ഷനേതാവാണെന്ന് എ.വിജയരാഘവനും പ്രതികരിച്ചു. വരുന്ന ദിവസങ്ങളിലും ബിജെപിയുമായി ചേർത്ത് ഡീൽ ആരോപണങ്ങൾ ഇരു മുന്നണികളും ഉന്നയിക്കും.
പാലക്കാട് പാർട്ടി സ്ഥാനാർഥിയെ നിർത്താതെ ഹോട്ടലുടമ എൻ എം ആർ റസാഖിനെ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയാക്കിയതോടെയാണ് ഡീൽ ആരോപണം ഉയരുന്നത്. കോൺഗ്രസിനെ തോൽപ്പിച്ച് ശോഭാ സുരേന്ദ്രനെ നിയമസഭയിൽ എത്തിക്കാൻ വോട്ടു മറിക്കാനാണ് റസാഖിനെ സ്ഥാനാർഥിയാക്കിയ ഡീൽ എന്നാണ് കോൺഗ്രസ് ആരോപണം
സിപിഎം പോരാട്ടത്തിൽ നിന്നും ഏറെക്കുറെ പിന്മാറിയ തരത്തിൽ സ്ഥാനാർഥിയെ നിർത്തിയത് കോൺഗ്രസ് 140 മണ്ഡലങ്ങളിലും പ്രചാരണ ആയുധമാക്കുകയാണ്. ശോഭ സുരേന്ദ്രന്‍റെ ജനസ്വാധീനം കണ്ട് ഭയന്നാണ് ആരോപണം എന്നും കോൺഗ്രസ് നാണംകെട്ട പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പാലക്കാട് കൂടാതെ പല മണ്ഡലങ്ങളിലും സിപിഎം ബിജെപി ഡീൽ എന്നാണ് കോൺഗ്രസ് ആരോപണം. നേമത്തും വട്ടിയൂർക്കാവിലും ശക്തരായ സ്ഥാനാർഥിയെ കോൺഗ്രസ് ഇട്ടതോടുകൂടി ഈ ആരോപണം തങ്ങൾക്ക് വരാതിരിക്കാൻ കോൺഗ്രസ് ജാഗ്രത പുലർത്തിയിട്ടുണ്ട്.