കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക്കില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ നടന്ന കാര്‍ സ്റ്റണ്ടിന്‍റെ വിവരങ്ങളാരാഞ്ഞ് മോട്ടോര്‍വാഹനവകുപ്പ്. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് കാര്‍ സ്റ്റണ്ട് നടത്താന്‍  മതിയായ അനുമതിയുണ്ടോ എന്നാണ് സംശയം. എംവിഡിയുടെ അനുമതിയില്ലാതെ കോളജ് മൈതാനത്ത് കാര്‍ സ്റ്റണ്ട് നടത്തിയ വിവരം മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെയാണ് നടപടി. 

പത്തോളം രൂപമാറ്റം വരുത്തിയ കാറുകളാണ് പോളിടെക്നിക് മൈതാനത്ത് അണിനിരന്നത്. മലപ്പുറത്തെ ഒരു ക്ലബില്‍ നിന്ന് എത്തിച്ചതാണ് വാഹനങ്ങളത്രയും. മൈതാനത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു കാര്‍ സ്റ്റണ്ട്. വേലി കെട്ടി തിരിക്കാനോ വിദ്യാര്‍ഥികളെ നിശ്തചിത ദൂരത്തില്‍ അകറ്റിനിര്‍ത്താനോ കഴിഞ്ഞിരുന്നില്ല. വിദ്യാര്‍ഥികളില്‍ ചിലര്‍ തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹനങ്ങളുടെ വിവരങ്ങള്‍ തേടിയത്. റജിസ്ട്രേഷന്‍ നമ്പറെല്ലാം മറച്ചുവെച്ചതിനാല്‍ വാഹന ഉടമകളെ കണ്ടെത്താനായിട്ടില്ല. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് കാര്‍ സ്റ്റണ്ട് നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. എല്ലാ വാഹനങ്ങളും കൊണ്ടുവരേണ്ടത് ലോറിയിലാണ്. റോഡിലൂടെ ഓടിച്ചുകൊണ്ടുവരാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നര്‍ഥം. എന്നാല്‍ ചില വാഹനങ്ങള്‍ക്ക് മാത്രമേ ലോറിയുണ്ടായിരുന്നുള്ളൂ എന്നാണ് കിട്ടുന്ന വിവരം. അങ്ങനെയെങ്കില്‍ റജിസ്ട്രേഷന്‍ നമ്പറില്ലാതെ ഇതിലെ പല വാഹനങ്ങളും കിലോമീറ്ററുകളോളം സഞ്ചരിച്ചാകും ഇവിടെ എത്തിയിട്ടുണ്ടാവുക. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. 

ENGLISH SUMMARY:

Malayala Manorama Online News reported on the Motor Vehicles Department's investigation into a car stunt at West Hill Polytechnic in Kozhikode, where safety norms were reportedly violated. The department is seeking details about modified vehicles used in the stunt, questioning their authorization for such activities.