ഇടുക്കി നെടുങ്കണ്ടം കല്ലാർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ഗർഭിണിയായ യുവതിക്ക് കാൻസർ രോഗികൾക്കുള്ള ഗുളിക മാറി നൽകിയെന്ന് കുടുംബം. രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ മറ്റൊരാശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗുളികയുടെ പാർശ്വഫലങ്ങൾ തിരിച്ചറിഞ്ഞത്.
കമ്പംമെട്ട് സ്വദേശി അരുണിന്റെ ഭാര്യ അനു ശാരീരിക അസ്വസ്ഥകളെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധിച്ച ശേഷം വിവിധ മരുന്നുകൾ നൽകി. രണ്ടുദിവസത്തിനുശേഷം ഡിസ്ചാർജ് ആയ സമയത്ത് ബില്ല് ലഭിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബമറിയുന്നത്.
കാൻസർ രോഗത്തിന് നൽകുന്ന ഫോളിട്രക്സ് എന്ന ഗുളികയാണ് മാറി നൽകിയത്. രോഗം ഇല്ലാത്ത വ്യക്തി ഈ ഗുളിക കഴിച്ചാൽ ഗർഭസ്ഥ ശിശുവിനെയടക്കം ഗുരുതരമായി ബാധിക്കും. വീഴ്ചയിൽ ആശുപത്രിക്കെതിരെ കുടുംബം നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. എന്നാൽ, ഗുളിക മാറി നൽകിയിട്ടില്ലെന്നും ബില്ലിൽ വന്ന പിഴവാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.