ശബരിമല സന്നിധാനത്തെ ചില ബാങ്ക് അക്കൗണ്ടുകള്‍ വഴി മണ്ഡല ഉല്‍സവകാലത്ത് കോടികളുടെ ഇടപാട് നടന്നതായി ദേവസ്വം സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ പണം നിക്ഷേപിക്കപ്പെട്ടത്. ദേവസ്വം ദിവസവേതനക്കാരും ശാന്തിമാരും വലിയ തുക സ്വന്തം പേരില്‍ നിക്ഷേപിച്ചു. മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് നാല്‍പ്പത്തിയാറര ലക്ഷം രൂപ. എസ്ബിഐ ബാഞ്ചില്‍ 1,667 ഇടപാടുകളിലായി എട്ടുകോടിയാണ് നിക്ഷേപിച്ചത്. ധനലക്ഷ്മി ബാങ്കില്‍ പതിനൊന്നരക്കോടി നിക്ഷേപിച്ചു
സന്നിധാനത്തെ ജീവനക്കാർ നടത്തിയ കോടികളുടെ ഇടപാടുകള്‍ സംശയാസ്പദമാണെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് . നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ദേവസ്വം ബോർഡിലെ ദിവസ വേതനക്കാർ, ശാന്തിമാർ, കീഴ്ശാന്തിമാർ, ഹോട്ടൽ ഉടമകൾ എന്നിവർ എസ്ബിഐ, ധനലക്ഷ്മി ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ വൻ തുകകൾ നിക്ഷേപിച്ചതായി കണ്ടെത്തി.
ഭക്തർ കൊണ്ടുവരുന്ന പൂജാസാധനങ്ങളിലെ നോട്ടുകളും നാണയങ്ങളും ചില ഉദ്യോഗസ്ഥർ കൈക്കലാക്കുന്നതായും കാണിക്കവഞ്ചി തുറക്കുമ്പോൾ നിലത്തേക്ക് വീഴുന്ന പണം മോഷ്ടിക്കുന്നതായും കണ്ടെത്തി. നെയ്യഭിഷേകത്തിനായി ഭക്തരിൽ നിന്ന് പണം കൈപ്പറ്റുന്നവരും ഡ്യൂട്ടി സമയത്ത് ലോട്ടറി വിൽക്കുന്നവരും ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശപ്രകാരം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശുചീകരണ തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ കൂലി കുടിശികയുണ്ടെന്നും സ്പെഷ്യൽ കമ്മീഷണർ ചൂണ്ടിക്കാട്ടി.