പാചകവാതക വിതരണ നിയന്ത്രണം മൂലം പ്രതിസന്ധിയിലായിരുന്ന കൊച്ചിയിലെ ഹോട്ടൽ മേഖലയ്ക്ക് വീണ്ടും തിരിച്ചടിയായി അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടപ്പലായനം. പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. ഇതോടെ നഗരത്തിലെ ഹോട്ടലുകളുടെ പ്രവർത്തനം താളംതെറ്റുകയാണ്.
പാചകവാതക വിതരണത്തിലെ നിയന്ത്രണത്തിൽ പകച്ചുനിൽക്കുന്ന ഹോട്ടൽ മേഖലയ്ക്ക് വീണ്ടും പ്രഹരമാണ് തൊഴിലാളികളുടെ കൂട്ടപ്പലായനം.
പാചകവാതക പ്രതിസന്ധിക്ക് പിന്നാലെ അന്യസംസ്ഥാന തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതോടെ കൊച്ചിയിലെ പല ഹോട്ടലുകളുടെയും പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണ്.കൊച്ചിയിലെ ഹോട്ടൽ-റസ്റ്റോറന്റ് മേഖലയിലെ നട്ടെല്ലായ പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തൊഴിലാളികൾ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കൂട്ടത്തോടെ മടങ്ങുന്നത്. പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് പല ഹോട്ടലുകളും ഷട്ടർ താഴ്ത്തിത്തുടങ്ങിയതോടെ തൊഴിലാളികളുടെ മടക്കത്തിന്റെ വേഗതയും കൂടിയിരിക്കുകയാണ്.
നിലവിൽ ജോലി ചെയ്യുന്നവരും നാട്ടിലേക്ക് മടങ്ങുന്നതോടെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടേണ്ടി വരുമെന്ന ആശങ്കയിലാണ് ഉടമകൾ. കൊച്ചിയിലെ ഐ.ടി പാർക്കുകൾ മുതൽ തട്ടുകടകൾ വരെ വ്യാപിച്ചിരിക്കുന്ന വലിയ ഭക്ഷണ വിപണിയാണ് ഇതോടെ പ്രതിസന്ധിയിലായത്.
രാജ്യത്ത് പാചകവാതക പ്രതിസന്ധിയിൽ ഭക്ഷണശാലകൾക്ക് നിർദേശങ്ങളുമായി നാഷനൽ റസ്റ്ററന്റ് അതോറിറ്റി ഓഫ് ഇന്ത്യ. പാചകവാതക ഉപഭോഗം കുറയ്ക്കുന്നതിനായി മെനുവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കുറഞ്ഞ സമയം കൊണ്ട് തയാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണമെന്നുമാണ് നിർദേശം. ഗ്യാസിന് പകരമായി ഇലക്ട്രിക് ഇൻഡക്ഷൻ കുക്കറുകളുടെയും മറ്റ് വൈദ്യുതി ഉപകരണങ്ങളുടെയും ഉപയോഗം വർധിപ്പിക്കാനും പാചക രീതികളിൽ മാറ്റം വരുത്താനും അതോറിറ്റി നിർദേശം നൽകി. നിലവിലെ പ്രതിസന്ധി മൂലം വിഭവങ്ങളുടെ ലഭ്യതയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളുമായി കൃത്യമായ ആശയവിനിമയം നടത്തണമെന്നും NRAI വ്യക്തമാക്കി.