അങ്കമാലിയിൽ കോളേജ് വിദ്യാർഥിയായ ജാസ്‌ലിയയുടെ അപകടമരണത്തിൽ പ്രതിയായ ഡോക്ടർ സിറിയക്കിനായി ലുക്കൗട്ട് നോട്ടിസ്. അപകടം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും പൊലിസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ അതിരമ്പുഴയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വീടു പൂട്ടിയ നിലയിലായിരുന്നു. ഏലപ്പാറയിലെ ബന്ധുവീട്ടിലും പൊലീസ് പരിശോധന നടത്തി. ജാസ്‌ലിയയുടെ അപകടമരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. പ്രതിയെ ഉടന്‍ പിടിക്കുമെന്ന് എറണാകുളം റൂറല്‍ എസ്.പി. പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും വിശദീകരണം.
ജാസ് ലിയുടെ സുഹൃത്തുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധം ഉയർത്തിയതോടെയാണ് കാറോടിച്ച് അപകടം ഉണ്ടാക്കിയ സിറിയക്കിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയയെ അമിത വേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിപ്പിക്കുകയായിരുന്നു. അപകടം നടന്ന് 6 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തതില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, അങ്കമാലിയിൽ കാറിടിച്ച് മരിച്ച എടവനക്കാട് സ്വദേശി ജാസ്ലിയ ജോൺസൻ്റെ മൃതദേഹം കുഴിപ്പള്ളി സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപാഠികളും നാട്ടുകാരുമടക്കം നിരവധി ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിയത്. വൃക്കകളും കരളും നേത്ര പടലവും ദാനം ചെയ്തതിലൂടെ നാലു പേർക്കാണ് ജാസ്‍ലിയ വഴി പുതിയ ജീവിതം ലഭിച്ചത്.