നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പിണറായി വിജയന് പോളിറ്റ് ബ്യൂറോ അനുമതി. രണ്ട് ടേം വ്യവസ്ഥയില്‍ പോളിറ്റ് ബ്യൂറോ ഇളവ് നല്‍കി. എ.വിജയരാഘവന്റെ കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുക്കും. എല്‍.ഡി.എഫ്. പ്രചാരണം ഇക്കുറിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്നും പി.ബി തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ലെന്ന് ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക അടുത്തയാഴ്ച വരുമെന്നും എം.എ.ബേബി വ്യക്തമാക്കി.
എ.വിജയരാഘവനെ കൂടാതെ കെ.കെ.ശൈലജയടക്കമുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെയും സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടറിയേറ്റില്‍ തീരുമാനിക്കാനാണ് ധാരണ. തുടര്‍ച്ചയായി രണ്ടു തവണ മല്‍സരിച്ചവരെ മാറ്റിനിര്‍ത്തുന്ന വ്യവസ്ഥയില്‍ ഇത്തവണ ഇളവുണ്ടാകും. വിജയസാധ്യത പരിഗണിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കും യുവാക്കള്‍ക്കും മറ്റുവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കും.
ഒരാൾതന്നെ കൂടുതൽ തവണ മത്സരിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും എന്നും എല്ലാം ഒരേപോലെയായിരിക്കില്ലല്ലോ എന്നായിരുന്നു എം.എ.ബേബിയുടെ വിശദീകരണം. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് അഞ്ചുദിവസത്തിനകം സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കും.