ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന പരാതിയിൽ അറസ്റ്റുചെയ്ത അഞ്ച് കെഎസ്‌യു പ്രവർത്തകര്‍ റിമാന്‍ഡില്‍. വധശ്രമത്തിനാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയുധം ഉപയോഗിച്ച് കഴുത്തില്‍ ആക്രമിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. കഴുത്തിന് ശക്തമായ വേദന ഉണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിശദീകരിക്കുന്നത്. ഇന്നലെ രാത്രി മന്ത്രിയെ എംആർഐ പരിശോധനയ്ക്ക് വിധേയമാക്കി. വീണാ ജോര്‍ജിന്റെ ആരോഗ്യ സ്ഥിതി രാവിലെ പത്തിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന്  വിലയിരുത്തും.  Also Read: വീണാ ജോര്‍ജ് അത്യാഹിത വിഭാഗത്തിൽ; എംആർഐ പരിശോധന നടത്തി 

അതേസമയം, വീണാ ജോര്‍ജിന്റെ പരുക്ക് നാടകം ആണെന്ന വാദം ആവർത്തിക്കുകയാണ് കോൺഗ്രസും യുവജന സംഘടനകളും. മന്ത്രിക്ക് എതിരായ ആക്രമണം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമാക്കുകയാണ് സിപിഎമ്മും ഡിവൈഎഫ്ഐയും. കണ്ണൂരിൽ ഇന്നും ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനങ്ങൾ നടത്തും. സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് ജാഗ്രത തുടരുകയാണ്. 

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചതിനെതിരെ കണ്ണൂര്‍ കോടിയേരിയില്‍ കോണ്‍ഗ്രസ് ഓഫിസിന് തീവച്ചു. പാറാല്‍ മണ്ഡലം കോണ്‍ഗ്രസ് ഓഫിസിനാണ് രാത്രിയില്‍ തീവച്ചത്.  സിപിഎമ്മാണ് ഓഫിസിന് തീയിട്ടതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  കണ്ണൂര്‍ മാലൂരിലും കോണ്‍ഗ്രസ് ഓഫിസ് ആക്രമിച്ചു. കണ്ണൂര്‍ പട്ടാരിയിലെ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ചുവരില്‍ ചെളിവെള്ളം ഒഴിച്ചു. ആക്രമണത്തിനു പിന്നില്‍ CPM എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ആസൂത്രിതമായ വധശ്രമമാണ് ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായതെന്ന് സിപിഎം നേതാവ് എം.വി.ജയരാജന്‍. കഴിഞ്ഞദിവസം വീണാ ജോര്‍ജിന്റെ വീട്ടില്‍ റീത്ത് വച്ചത് മരിച്ചെന്ന പ്രതീതിയുണ്ടാക്കാനാണെന്നും എം.വി.ജയരാജന്‍ ആരോപിച്ചു. ആരോഗ്യ മന്ത്രിക്ക് നേരെയുള്ള കൈയേറ്റം അംഗീകരിക്കാനാവില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പ്രതികരിച്ചു. വനിതാ മന്ത്രിക്കെതിരായ ആക്രമണം കെപിസിസി നൽകിയ കരാർ പണിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. 

ENGLISH SUMMARY:

Five Kerala Students Union (KSU) activists arrested in connection with the attack on Health Minister Veena George have been remanded. A case has been registered for attempted murder. The FIR states that the assailants attacked her neck using a weapon. The minister, admitted to Pariyaram Medical College, shows no improvement in her condition. According to the medical board, she continues to experience severe neck pain. She underwent an MRI scan last night. Her condition will be reviewed by the medical board at 10 a.m. today.