ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ആശുപത്രി വിടില്ല. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്. ഇന്നലെ രാത്രിയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരം മെഡിക്കൽ കോളജിലേക്ക് മന്ത്രി വീണാ ജോർജിനെ മാറ്റിയത്. ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ് മന്ത്രി. കഴുത്തിന് വേദന ഇപ്പോഴുമുണ്ട്. ഞരമ്പിന് ക്ഷതം ഏറ്റിട്ടുണ്ട് എന്നും നീർവീക്കം ഉണ്ടെന്നുമാണ് മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.
ശരീരവേദന തുടരുന്നതിനാൽ മന്ത്രിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും അതിനാൽ ഇന്ന് ഡിസ്ചാർജ് ചെയ്യേണ്ട എന്നുമാണ് രാവിലെ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. ഇന്നലെ നടത്തിയ എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നുമാണ് യോഗം വിലയിരുത്തിയത്. അതേസമയം, മന്ത്രിയുടെ ഡിസ്ക്കിനും വേദനയുണ്ടെന്നും ഇത് നേരത്തെ ഉള്ളതാണെന്നും അധികൃതർ അറിയിച്ചു.
മന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ , പ്രവർത്തകരായ അക്ഷയ്, മുബാസ് ,യാസിൻ, ബിദുൽ എന്നിവരെ മാർച്ച് 12 വരെ റിമാൻഡ് ചെയ്തു. മാരകായുധം ഉപയോഗിച്ച് മന്ത്രിയെ കൊല്ലുമെന്ന് ആക്രോശിച്ച് പ്രതികൾ ആക്രമിച്ചു എന്നാണ് പോലീസ് കേസ്.