ഇടുക്കി ജില്ലാ ആശുപത്രിയിൽ മേൽക്കൂര പൊളിഞ്ഞ കെട്ടിടം ഭീഷണിയാകുന്നു. കെട്ടിടം അൺ ഫിറ്റാണെന്ന് ജില്ല പഞ്ചായത്ത് സാക്ഷ്യപെടുത്താത്തിനാൽ പൊളിച്ച് നീക്കാൻ കഴിയുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. തൊടുപുഴ പൊലീസിന്റെ എയ്ഡ്പോസ്റ്റ് പ്രവർത്തിക്കുന്നതും അപകടാവസ്ഥയിലായ കെട്ടിടത്തിലാണ്.
70 വർഷം പഴക്കമുള്ള കെട്ടിടം ഉപയോഗശൂന്യമായിട്ട് ഒരു വർഷം പിന്നിട്ടു. കെട്ടിടം പരിശോധിച്ച് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകണമെന്ന് എട്ടുമാസം മുന്‍പ് ആവശ്യപെട്ടുവെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. നിലവിൽ കെട്ടത്തിലേയ്ക്ക് ആരും പ്രവേശിക്കാതിരിക്കാൻ കയർ കെട്ടിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിർപ്പില്ലാത്തിനാലാണ് ഒരു ഭാഗം ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് വിശദീകരണം.
എന്നാൽ കെട്ടിടം പൊളിക്കാത്തത് ആശുപത്രി അധികൃതരുടെ വീഴ്ച ആണെന്നാണ് ആരോപണം ഉയരുന്നത്. ആശുപത്രിയില്‍ എത്തുന്നവര്‍ അവരുടെ ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്തായാണ്. എത്രയും വേഗം കെട്ടിടം പൊളിച്ച് നീക്കിയില്ലെങ്കില്‍ വലിയ അപകടത്തിന് വഴിവച്ചേക്കാമെന്നാണ് ആശുപത്രിയില്‍ എത്തുന്നവര്‍ പറയുന്നത്.