തിരുവനന്തപുരത്തെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ പണിമുടക്കിയതോടെ കടുത്ത ദുരിതത്തിലായി രോഗികൾ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവ് പരാതികളിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടറെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചത്.
നൂറുകണക്കിന് രോഗികളാണ് പണിമുടക്ക് അറിയാതെ ആശുപത്രികളിലെത്തി ദുരിതം പേറിയത്. പലരും നിരാശയോടെ മടങ്ങി, അത്യാവശ്യക്കാർ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വണ്ടി പിടിച്ചു. അത്യാഹിത വിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. നെടുമങ്ങാട് ആശുപത്രിയിൽ ചികിൽസാ പിഴവ് പരാതികളെ തുടർന്ന് സസ്പെൻഷനിൽ ആയ ഡോക്ടർ ബിന്ദു സുന്ദറിനെതിരായ സസ്പെൻഷൻ അന്യായമെന്നാണ് ഡോക്ടർമാരുടെ വാദം.
നെടുമങ്ങാട് ആശുപത്രിയിൽ പ്രതിഷേധം ഉണ്ടായപ്പോൾ സൂപ്രണ്ടിന് മർദ്ദനമേറ്റെന്ന് ആരോപിക്കുന്ന കെജിഎംഒഎ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ചികിത്സ പിഴവ് പരാതികളിൽ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ഇതേ ഡോക്ടറെ ന്യായീകരിച്ചാണ് ഡോക്ടർമാർ ജില്ലയിലെ ജനങ്ങളെ മുഴുവൻ ദുരിതത്തിൽ ആക്കിയത്.