ആലപ്പുഴ മെഡി.കോളജ് ആശുപത്രിയിലെ ചികില്‍സാ പിഴവില്‍ വീട്ടമ്മയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക പുറത്തെടുത്തു. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു ഉഷ ജോസഫിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം, ഇന്നലെ നടത്തിയ വിശദപരിശോധനയിൽ ഉഷയുടെ ആരോഗ്യനില തൃപ്തികരമെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് മെഡിക്കൽ ബോർഡ് ചേർന്ന് ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാൻ തീരുമാനിച്ചത്. അതിനിടെ ശസ്തക്രിയ നടന്ന 2021 മേയിൽ യൂണിറ്റ് ചീഫായിരുന്ന ഡോ. ലളിതാംബികക്കെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. കുടുംബത്തിൻ്റെ പരാതിയിൽ എടുത്ത കേസിൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
അശ്രദ്ധയോടെ മനുഷ്യജീവനും സുരക്ഷയ്ക്കും അപകടകരമായി രീതിയിൽ പ്രവർത്തിച്ചതിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 125, 125 A വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മൂന്നു മാസം മുതൽ മൂന്നുവർഷം തടവും 2500 രൂപ മുതൽ 10, 000 രൂപ വരെ പിഴയോ, രണ്ടും കൂടിയോ ആണ് ശിക്ഷ. അമൃത ആശുപത്രിയിലെത്തി ഇന്നലെ രാവിലെ ഉഷ ജോസഫിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തിരുന്നു. ചികിൽസിച്ച ഡോക്ടർമാർ അടക്കമുള്ളവരുടെ മൊഴികളും രേഖപ്പെടുത്തും. മെഡിക്കൽ ബോർഡ് രൂപീകരിക്കാനും പൊലീസ് ആവശ്യപ്പെടും.