കോഴിക്കോട് മിഠായിത്തെരുവിൽ ഇതുവരെ 6 തവണയാണ് തീപിടിത്തമുണ്ടായത്. 100 കണക്കിന് വ്യാപാര സ്ഥാപനങ്ങളുള്ള മിഠായി തെരുവില്‍ അഗ്നി ബാധയുണ്ടായാല്‍ തീ അണക്കാന്‍ നഗരത്തില്‍ ഒരു ഫയര്‍ എഞ്ചിന്‍ പോലുമില്ല. ദുരന്തത്തില്‍ നിന്ന് പാഠം പഠിച്ചില്ലെന്ന് തെളിയിക്കുന്ന നിരവധി തെളിവുകള്‍ ഇവിടെ കാണാം.
കോഴിക്കോടിന്‍റെ ഹ്യദയമാണ് മിഠായി തെരുവ്, ചെറിയ തീപിടുത്തമുണ്ടായാല്‍ പോലും വന്‍ അഗ്നി ബാധയായി മാറുന്ന ഇടം. ആറ് തവണ തീപിടിത്തമുണ്ടാവുകയും 2007 ല്‍ മാത്രം 9 പേര്‍ മരിക്കുകയും ചെയ്തു, കോടികണക്കിന് രൂപയുടെ നാശനഷ്ടവുമുണ്ടായ ഇവിടെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കരുതലായി എന്തുണ്ടെന്ന് ഞങ്ങള്‍ പരിശോധിച്ചു.വെള്ളം വരുമോയെന്ന് ഉറപ്പില്ലാത്ത കുറെ പൈപ്പുകള്‍ , തീപിടുത്തമുണ്ടായാല്‍ വേഗം വെള്ളം എത്തിക്കാന്‍ സജ്ജീകരിച്ചതാണിത്.ഇത് പ്രവര്‍ത്തിക്കുന്നുണ്ടൊയെന്ന് പോലും ആരും പരിശോധിക്കാനില്ല.തൊട്ടുരുമി നില്‍ക്കുന്ന പലകെട്ടിടങ്ങളിലും ഉള്‍കൊള്ളാവുന്നതിലധികം സാധനങ്ങളാണ്.
തീ ആളി പടര്‍ന്നാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് മിഠായി തെരുവിനുള്ളിലേക്ക് കടക്കാന്‍ ഇന്നും സംവിധാനമില്ല, ഭൂരിഭാഗവും പഴയ കെട്ടിടങ്ങളായതിനാല്‍ പലതിനും വേണ്ടത്ര സുരക്ഷ സംവിധാനങ്ങളുമില്ല.ബീച്ചില്‍ നിന്നും മീന്‍ഞ്ചന്തയില്‍ നിന്ന് ഫയര്‍ യൂണിറ്റ് എത്തുമ്പോഴേക്കും തീ ആളിപടര്‍ന്നിട്ടുണ്ടാവും. ഇവിടെ തീപിടുത്തമുണ്ടായപ്പോഴെല്ലാം ഇതായിരുന്നു സ്ഥിതി. നഗര ഹ്യദയമായ മാനാഞ്ചിറയില്‍ മിഠായി തെരുവിനടുത്ത് അഗ്നിരക്ഷാ കേന്ദ്രത്തിന് സാങ്കേതിക അനുമതിയും നിര്‍മാണാനുമതിയും കിട്ടി.പക്ഷേ ആഭ്യന്തര വകുപ്പിന്‍റെ അനുമതി ആയില്ല.