അപകട ഭീഷണി ഉയർത്തി കോഴിക്കോട് വലിയങ്ങാടിയിലെ ജീർണിച്ച കൂറ്റൻ കെട്ടിടം. 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും അടർന്നു വീണിട്ടും ഇതുവരെ പൊളിച്ചുമാറ്റാൻ കോർപറേഷൻ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി..
വലിയങ്ങാടി -ഹൽവ ബസാറിലെ കെട്ടിടമാണ് അപകട ഭീഷണി നേരിടുന്നത്. കാലപ്പഴക്കത്താൽ എപ്പോൾ വേണമെങ്കിലും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
അപകട ഭീഷണി നേരിടുമ്പോഴും കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഏതാനും സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിനും സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകിയതുമായി ബന്ധപ്പെട്ടും കോർപ്പറേഷനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് നാട്ടുകാർ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്നുവീണിരുന്നു. താഴെയുണ്ടായിരുന്ന യുവതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാട്ടുകാർ നൽകിയ പരാതിയിൽ കെട്ടിടം പൊളിച്ചുമാറ്റാൻ കോർപ്പറേഷൻ നോട്ടീസ് നൽകിയെങ്കിലും ഉടമ തയ്യാറായിട്ടില്ല.കോർപറേഷൻ തുടർനടപടി സീകരിക്കുന്നില്ലായെന്നാണ് പരാതി.വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിദിനം നൂറുകണക്കിന് കാൽനട യാത്രക്കാരും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡിനോട് ചേർന്നാണ് ഈ കെട്ടിടം നിലകൊള്ളുന്നത്.