സ്പോർട്സ് ഹോസ്റ്റലുകളിലെ കായികപ്രതിഭകളെ മാത്രമല്ല, പൊരിവെയിലിലും പെരുമഴയിലും പണിയെടുക്കുന്ന പരിശീലകരെയും പട്ടിണിക്കിട്ട് കായിക വകുപ്പ്. സ്പോർട്സ് ഹോസ്റ്റലുകളിലെ പരിശീലകർക്ക് ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. സ്പോർട്സ് കൗൺസിലിൽ നിന്ന് വിരമിച്ച പരിശീലകർക്ക് നാലുമാസമായി പെൻഷനും ഇല്ല.
കായിക പരിശീലകർക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതി നേടിയ ഒരുകായിക പരിശീലകന്റെ വാക്കുകളാണ് ഇത്. അതായത് വിരമിച്ച പരിശീലകർക്ക് പെൻഷനില്ല എന്ന് മാത്രമല്ല, വിവരം തിരക്കിച്ചെന്നാൽ ആട്ടിയോടിക്കുകയും ചെയ്യുന്നു. പെൻഷൻ മുടങ്ങിയതോടെ പ്രയാസപ്പെടുകയാണ് പഴയ പരിശീലകർ. നിലവിലെ പരിശീലകർക്ക് ഫെബ്രുവരി തീരാറായിട്ടും ജനുവരിയിലെ ശമ്പളമില്ല. 70ലേറെ സ്ഥിരം പരിശീലകരും, 50ലേറെ താൽക്കാലിക പരിശീലകർക്കും അരി വാങ്ങണമെങ്കിൽ വേറെ വഴി നോക്കണം എന്നർഥം. കൗൺസിലിലെ മറ്റുജീവനക്കാരുടെ കാര്യവും ഇതുതന്നെ. വലിയചർച്ചകൾക്കിടയിൽ ഇത്തരം ചെറിയ കാര്യങ്ങളും ഒന്ന് ശ്രദ്ധിക്കണം എന്നാണ് കൗൺസിലിലെ പരിശീലകർക്കും, പെൻഷൻകാർക്കും പറയാൻ ഉള്ളത്.