മുസ്ലിം ലീഗിനെതിരെ വീണ്ടും വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് കടന്നുകയറാവുന്നിടത്തെല്ലാം കയറി. കിട്ടിയതൊന്നും പേരെന്നാണ് ലീഗിന്‍റെ നിലപാട്. പുതിയ അവകാശ വാദങ്ങൾ അവർ ഉന്നയിക്കുകയാണ്. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണെന്നും യോഗനാദം മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
ഭൂരിപക്ഷ സമുദായങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നേടണം ഇല്ലെങ്കിൽ ചോദിച്ചു വാങ്ങണമെന്നും അർഹതപ്പെട്ടത് നിഷേധിക്കുന്നവർക്ക് ബാലറ്റിലൂടെ മറുപടി നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലില്ലാത്തതിനാൽ, ഇനി അധികാരത്തിൽ വന്നാൽ ആ പത്ത് വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തിൽ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കും. ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു
അധികാര പങ്കാളിത്തം ഔദാര്യമല്ല എന്ന തലക്കെട്ടിലാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗം. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിറുത്തിയാൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നെന്ന് വെള്ളാപ്പള്ളി പറയുന്നു.