ആഗോള അയ്യപ്പസംഗമത്തിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി നൽകിയ കണക്കുകൾ ഊതിപ്പെരുപ്പിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് സംശയം. മീഡിയാ പബ്ലിസിറ്റിക്ക് മൂന്നുകോടിയിലേറെ രൂപ ചെലവിട്ടെന്നാണ ഊരാളുങ്കലിന്റെ അവകാശവാദമാണ് സംശയത്തിന് പ്രധാന കാരണം. കണക്കിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച് ഇന്ന് ചേരുന്ന ബോർഡ് യോഗം ചർച്ച ചെയ്യും. ഊരാളുങ്കൽ സമർപ്പിച്ചത് 7.11 കോടിരൂപയുടെ ചെലവ് കണക്കാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ, സ്പെഷൽ കമ്മിഷണർ വഴി കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വരവ് ചെലവ് കണക്ക് പ്രകാരം ആഗോള അയ്യപ്പസംഗമത്തിന് ചെലവായത് നാലരക്കോടി രൂപ. ഇതിൽ മൂന്നുകോടി രൂപ കൈമാറിക്കഴിഞ്ഞു. കണക്കുകൾ ഓഡിറ്റ് ചെയ്ത ഏജൻസി ബില്ലുകളുടെ പൊരുത്തക്കേടിൽ വ്യക്തത വരുത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും വിലയിരുത്തലുണ്ട്.
പൊരുത്തക്കേടുകൾ ചർച്ച ചെയ്യുന്നതിനായി ഊരാളുങ്കൽ പ്രതിനിധികളെയും വിളിപ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡിന്റേയോ സർക്കാരിന്റേയോ പണം അയ്യപ്പ സംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നത്.