തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ചു. നിലമേൽ സ്വദേശികളായ റഷീദ ബീവി (58), ഷാജി (50) എന്നിവരാണ് മരണപ്പെട്ടത്. ഷാജിയുടെ ഭാര്യ സജീന ചികിത്സയിലാണ്. വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറു പേരിൽ മൂന്നു പേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ഈ മൂന്നു പേരും മീന്‍മുട്ട കഴിച്ചതായി പറയപ്പെടുന്നു.
നിലമേൽ സ്വദേശികളായ ഷാജിയും അദ്ദേഹത്തിന്റെ ഭാര്യയുടെ മാതാവ് റഷീദ ബീവിയുമാണ് ഇതിൽ മരണപ്പെട്ടത്. ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും റഷീദ ബീവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഷാജിയുടെ ഭാര്യ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഈ മൂന്നു പേരും കഴിച്ചത് മീൻ മുട്ട ഫ്രൈ ആണെന്ന് ബന്ധുക്കൾ പറയുന്നു. ഇത് അലർജി ആകാം എന്ന് ഡോക്ടർമാർ സംശയിക്കുന്നു. മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മാത്രമേ വ്യക്തമാകൂ.