ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിന്റെ പേരിലെ സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അനുവദിച്ചില്ല. അജിത് കുമാറിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി.
ഹർജി ഓഗസ്റ്റ് 20ന് സി.എ.ടി വീണ്ടും പരിഗണിക്കും. തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് നിയമപരമല്ലെന്നും, ഉത്തരവ് ഗവര്‍ണര്‍ക്ക് വേണ്ടി ചീഫ് സെക്രട്ടറി ഒപ്പിട്ടു പുറത്തിറക്കിയതാണെന്നും അജിത് കുമാർ വാദിച്ചു.
നിയമപരമായി തന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് മുഖ്യമന്ത്രിയാണ് ഇറക്കേണ്ടത്. അതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു അജിത് കുമാറിന്റെ ആവശ്യം. അടുത്ത മന്ത്രിസഭായോഗം പുതിയ ഡിജിപിയെ തീരുമാനിക്കാനിരിക്കെയാണ് അജിത് കുമാർ അടിയന്തരമായി ട്രൈബ്യൂണലിനെ സമീപിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ. അജിത് കുമാറിനെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയായിരുന്നു നടപടി. അജിത് കുമാറിനെതിരായ നടപടി വൈകുകയാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. അതിനിടെയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.