വാഹനാപകടത്തില്‍ മരണപ്പെട്ട്, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറിന്‍റെ എബ്രഹാമിന്‍റെ മരണം ആഘോഷിക്കുന്നുവെന്ന വിമര്‍ശനവുമായി എഴുത്തുകാരന്‍ എതിരന്‍ കിതരവന്‍. ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ടെന്ന് എതിരന്‍ കതിരവന്‍ പറഞ്ഞു.
'ആലിൻ' എന്ന കുഞ്ഞ് വിലക്ഷണമായി പ്രതീകവൽക്കരിക്കപ്പെട്ട് നമ്മൾ ഉത്തരവാദിത്തതിൽ നിന്ന് ഒഴിയുന്നത് അതി ക്രൂരവും പൈശാചികവും ആയ പെരുമാറ്റമാണെന്ന് എതിരന്‍ കതിരവന്‍ പറഞ്ഞു. മുരളി തുമ്മാരുകുടി പറഞ്ഞ് പറഞ്ഞ് മടുത്ത് നിർത്തിയത് ആരും ഓർമ്മിക്കേണ്ടതില്ലത്രെ. ഒരു ബേബി സീറ്റ് കർശനമാക്കുന്നതിനെപ്പറ്റി ആർക്കും നിർദേശിക്കാനില്ല. നമ്മളുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ? ആലിന്‍റെ മാതാപിതാക്കൾക്ക് അധികം പരിക്കേറ്റിട്ടില്ല. സൂക്ഷിച്ചിരുന്നെങ്കിൽ ആലിൻ മരിക്കുമായിരുന്നോ എന്ന് എഴുത്തുകാരന്‍ ചോദിക്കുന്നു.
മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും. ഇന്നലെ ഇവിടെ, പാലായിൽ ഒരാൾ ചെറിയ മകനെ ഡ്രൈവർ സീറ്റിൽ മടിയിലിരുത്തി കാർ ഓടിയ്ക്കുന്നത് കണ്ടു. ഒരു ചെറിയ ആഘാതത്താൽ ആ പയ്യൻ്റെ തലയിൽ സ്റ്റീറിങ്ങ് വന്ന് ഇടിക്കും. മിണ്ടാപ്രാണികളായ കുഞ്ഞുങ്ങളെ വിനോദങ്ങളിൽ പെടുത്തുന്ന ഇവർ മാതാപിതാക്കള്‍ തന്നെ ആണോ? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജയുണ്ട്, എതിരന്‍ കതിരവന്‍ കുറിച്ചു.
ഫെബ്രുവരി അഞ്ചിന് അരുണിനും ഷെറിനുമൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവലയില്‍ വച്ച് അപകടമുണ്ടായത്. ദിവസങ്ങളോളം ചികില്‍സയില്‍ കഴിഞ്ഞ ആലിന് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ആലിന്‍റെ വൃക്കകളും കരളും ഹൃദയവാല്‍വും നാലു കുഞ്ഞുങ്ങള്‍ക്കാണ് പുതിയ ജീവിതമേകിയത്.